Friday, March 10, 2017

Chandrolsavam - A Retrospect

മലയാളി പ്രേക്ഷകന്‍ എന്നും വ്യത്യസ്തതയ്ക്കു പ്രാമുഖ്യം നല്‍കിയിരുന്നു.ആയ കാരണത്താല്‍ പരീക്ഷണങ്ങള്‍ നിരവധി നടമാടിയ ഒരു സിനിമ വ്യവസായമാണ്‌ മലയാളിയുടെത്.പരീക്ഷണങ്ങള്‍ക്ക് ഏറ്റവുമധികം മാനം നല്‍കിയ വിഷയമാണ് പ്രണയം.കാലഭേദമന്യേ,നിരവധി പ്രണയകാവ്യങ്ങള്‍ മലയാളി മനസ്സുകളില്‍ വേരുറച്ചപ്പോള്‍ നിലയെത്താ കയത്തിന്റെ പടുകുഴിയിലേക്ക് എറിയപ്പെട്ടവയും നിരവധിയാണ്.പ്രണയം എന്ന വിഷയത്തെ അതിഭാവുകത്വത്തോടെയും, മലയാളിക്ക് പ്രീയപ്പെട്ട നൊസ്റ്റാള്‍ജിയയോട് കൂട്ടിക്കലര്‍ത്തിയും  അവതരിപ്പിച്ച ചലച്ചിത്ര സപര്യയായിരുന്നു 'ചന്ദ്രോത്സവം'.2005-മാണ്ടില്‍ വിഷുദിനത്തില്‍ പ്രേക്ഷകര്‍ക്ക്‌ മുന്നിലേക്ക് അവതരിപ്പിക്കപ്പെട്ട ചിത്രം പരാജയം രുചിക്കുകയാണുണ്ടായത്.എന്തുകൊണ്ട് അങ്ങനെയൊന്നു ഉണ്ടായി എന്നൊരു ചോദ്യമുണ്ടായാല്‍ ഏറ്റവുമധികം കുഴങ്ങിപ്പോകുന്നവരില്‍ മുന്പന്തിയിലുണ്ടാകും ഈ ഞാന്‍.

മോഹന്‍ലാല്‍ എന്ന നടന് അക്കാലത്തുണ്ടായിരുന്ന ആക്ഷന്‍/മാസ്സ് പര്യവേഷത്തിനു ഇരയാക്കപ്പെട്ട ചിത്രങ്ങളില്‍ മുന്‍നിരയില്‍ സ്ഥാനം നല്‍കാം 'ചന്ദ്രോത്സവ'ത്തിനു.പ്രണയം എന്ന വികാരത്തിന് പോലും കാലാന്തരപ്പെട്ട മാറ്റങ്ങള്‍ ഉണ്ടാകും എന്നൊരു സത്യം ഉള്‍ക്കൊള്ളാന്‍ ഒരുപക്ഷെ അന്നത്തെ പ്രേക്ഷകര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ടാകില്ല.

എന്തുകൊണ്ട് 'ചന്ദ്രോത്സവം' മറ്റു പ്രണയ കാവ്യങ്ങളില്‍ നിന്നും വ്യത്യസ്തമാകുന്നു.പ്രണയം എന്നതിനെ ഒരു വികാരമായി മാത്രം കണ്ടുകൊണ്ടിരുന്നവയാണ് സിനിമകള്‍.എന്നാല്‍,അതിന്റെ പരിശുദ്ധിയെപ്പറ്റി വിലപിച്ചിട്ടില്ല ഇന്നോളം ഒരു സിനിമയും.എന്നാല്‍ 'ചന്ദ്രോത്സവം' മറ്റൊരു തലത്തിലേക്കാണു വിരല്‍ ചൂണ്ടുന്നത്.തന്റെ പ്രിയസഖി മറ്റൊരുവന് സ്വന്തമാകുമ്പോള്‍ അതിനെ എതിര്‍ക്കാന്‍, അല്ലെങ്കില്‍ എല്ലാമറിയാവുന്ന തന്റെ ചങ്ങാതിയില്‍ നിന്നും പൊറുക്കാനാവാത്ത ഒരു ചതിയുണ്ടായിട്ടും ഇന്ദുവിന് വേണ്ടി ശ്രീഹരി മൌനം പാലിക്കുകയാണ്.ഒരുപക്ഷെ, അവളെ വീണ്ടെടുക്കാനുള്ള എല്ലാ ആള്‍ബലവും മേയ്ക്കരുതുമുള്ള ശ്രീഹരി അതിനു മുതിരാത്തത് അവള്‍ക്കു ഉണ്ടായേക്കാവുന്ന നന്മയെ ഓര്‍ത്താണ്.താന്‍ അവഗണിക്കപ്പെട്ടു എന്ന് ഒരിക്കലും അയാള്‍ക്ക്‌ കുറ്റബോധം തോന്നാത്തതും ഇതേ കാരണത്താലാണ്.വര്‍ഷങ്ങള്‍ക്കിപ്പുറം,സ്വന്തം നാട്ടിലേക്ക് തിരിച്ച് എത്തുമ്പോഴും സാധാരണക്കാര്‍ ഓര്‍ക്കാനിഷ്ടപ്പെടാത്ത ഈ ഭൂതകാലം ഓര്‍ത്തു അയാള്‍ സന്തോഷിക്കുകയാണ്.ശ്രീഹരിയുടെ സംഭാഷങ്ങളില്‍ പോലും പ്രണയതോടുള്ള കാഴചപ്പാട് വ്യക്തമാണ്.പ്രണയം ആദ്യമായി എപ്പോഴുണ്ടായി എന്ന ചോദ്യത്തിന് അത് പരിണാമം സംഭവിച്ച ഒരു കൌതുകമാണെന്നാണ് ശ്രീഹരിയുടെ മറുപടി.തന്റെ പ്രണയം കേവലം ഒരു നേരതിന്റെയോ തോന്നലിന്റെയോ പരിണിതഫലം ആണെന്ന് വിശ്വസിക്കാന്‍ അയാള്‍ക്ക്‌ താല്‍പ്പര്യമില്ല.പണ്ടെന്നോ തന്റെ അച്ഛന്റെ പ്രണയിനിയായ ഒരു അമ്മയ്ക്ക് വേണ്ടിയുള്ള അയാളുടെ തിരച്ചിലും പ്രണയം എന്ന വികാരം എത്രമാത്രം പരിശുദ്ധവും അനശ്വരവും ആണെന്ന ശ്രീഹരിയുടെ വിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കുന്നതാണ്.

മറുവശത്ത്,രാമനുണ്ണിയുടെ കഥ ഇതിലും വ്യത്യസ്തമാണ്.പ്രണയ കഥകളില്‍ വില്ലന്‍ എന്നും ഒരു നിക്രിഷ്ടന്‍ ആകാറാണ് പതിവ്.എന്നാല്‍ പ്രണയം എന്ന വികാരത്തില്‍ നായകന്‍ കാണുന്ന പരിശുദ്ധി വില്ലനും കാത്തുസൂക്ഷിക്കുന്നുണ്ട് എന്നതാണ് 'ചന്ദ്രോല്‍സവ'ത്തെ ഒറ്റപ്പെടുത്തി നിര്‍ത്തുന്നത്.രാമനുണ്ണി തെമ്മാടിയാണ്.എങ്കിലും ഒരു മനുഷ്യാണെന്നുള്ള ബോധ്യം അയാളില്‍ ഉണ്ടായിരുന്നു.സ്വന്തം അമ്മയോടു രാമനുണ്ണിയുടെ സമീപനം അതിനു വ്യക്തമാണ്.താന്‍ കൊതിച്ച പെണ്ണിനെ സ്വന്തമാക്കാന്‍ അയാള്‍ എന്തും ചെയ്യും,ഒരു സാധാരണ പുരുഷനെപ്പോലെ.എങ്കിലും ഇന്ദുവിന്റെ സമ്മതത്തോടെയല്ലാതെ അവളെയൊന്നു നോക്കാന്‍ പോലും രാമനുണ്ണി ശ്രമിക്കുന്നില്ല.കൈയബദ്ധം മൂലം ബാലചന്ദ്രന്റെ മരണം സംഭവിക്കുന്നതിനും ഒരുപാട് മുന്പ് തന്നെ രാമനുണ്ണിക്ക് ബാലചന്ദ്രനെ തീര്‍ത്തു ഇന്ദുവിനെ സ്വന്തമാക്കാമായിരുന്നു.എന്നാല്‍ ഇക്കാലമത്രയും, സ്ത്രീജനങ്ങളില്‍, ഇന്ദു എന്ന പേരിനു മാത്രമേ രാമനുണ്ണിയുടെ ഹൃദയത്തില്‍ ഇടം നേടാനായുള്ളൂ.അത്തരത്തില്‍ ഒരു സ്വഭാവം വച്ച്പുലര്തിക്കൊണ്ടിരുന്ന രാമനുണ്ണി തോല്‍‌വിയില്‍ നട്ടം തിരിഞ്ഞ നേരത്ത് മാത്രമാണ് അതിരുവിട്ട പ്രവര്‍ത്തിയിലൂടെ ഇന്ദുവിനെ (ക്ലൈമാക്സ്‌) സ്വന്തമാക്കാന്‍ ശ്രമിച്ചുള്ളു.പക്ഷെ,ക്ലൈമാക്സ്‌ല്‍ രാമനുണ്ണിയെ ഇങ്ങനെ അതിസ്വാര്‍ധനായി ചിത്രീകരിച്ചതിനോടു എനിക്ക് പൂര്‍ണമായി യോജിക്കാന്‍ കഴിയില്ല.കാരണം,അയാളിലെ സ്വഭാവഖടനയ്ക്ക് ഒട്ടും ഉതകുന്ന പ്രവര്‍ത്തിയായിരുന്നില്ല അത്.

ചിത്രത്തിലെ യഥാര്‍ഥ വില്ലനാണ് ബാലചന്ദ്രന്‍.പ്രണയം എന്നതായിരുന്നില്ല ബാലചന്ദ്രനു ഇന്ദുവിനോടുള്ള വികാരം.ഇന്ദുവിന്റെ മനസ്സ് ബാലചന്ദ്രന് ആവശ്യമില്ലായിരുന്നു,അവളുടെ ശരീരത്തില്‍ മാത്രം സൌന്ദര്യം കണ്ടെത്തിയ നിഷ്ക്രീയനായ കഥാപാത്രം.ഒരുപക്ഷെ,എല്ലാം കാണുന്ന ആരോ മുകളിലുണ്ട് എന്ന തിരക്കഥാകൃതിന്റെ വിശ്വാസമാകാം അദ്ദേഹതെക്കൊണ്ട് ബാലചന്ദ്രനെ തളര്‍ത്തി കിടത്താന്‍ പ്രേരിതമാക്കിയത്.ഈ ചിന്തയ്ക്ക് നിമിത്തമാകുകയായിരുന്നു രാമനുണ്ണി.ചിത്രം കാണുന്ന പ്രേക്ഷകര്‍ രാമനുണ്ണി എന്ന കഥാപാത്രത്തെ വില്ലന്‍ എന്ന സങ്കല്‍പ്പത്തോട് കൂട്ടിവായിക്കാന്‍ പ്രേരിപ്പിച്ച ഖടകങ്ങളില്‍ പ്രധാനമാണ് ബാലചന്ദ്രന്റെ പാതി നശിച്ച ഉയിരിലുള്ള ജീവിതം.ബാലചന്ദ്രനോടുള്ള സഹതാപം രാമനുണ്ണിയിലേക്ക് വെറുപ്പായി പ്രേക്ഷകര്‍ വച്ച് മാറിയപ്പോള്‍ ബാലചന്ദ്രനിലെ നികൃഷ്ട ജന്മത്തെ ഏവരും സൌകര്യ പൂര്‍വ്വം മറന്നു.

മരണം അടുക്കാറായ നാളുകളില്‍ ശ്രീഹരി എന്ന കഥാപാത്രത്തിന് ഉണ്ടായ വെളിപാടുകളിലൂടെ ചിത്രം മുന്നോട്ടു പോകുമ്പോള്‍ ആസ്വാദകന് പ്രണയത്തിന്റെ ഒരു പുതുവഴിയാണ് സംവിധായകന്‍ തുറന്നു നല്‍കുന്നത്.തന്റെ അവസാന നാളുകളില്‍ ഇന്ദുവിനെ തേടി ശ്രീഹരി എത്തുന്നത്‌ അവള്‍ക്കു ഒരു പുതുജീവിതം നല്‍കാന്‍ വേണ്ടിയായിരുന്നില്ല,അവളുടെ ജീവിതത്തില്‍ ദുരന്തങ്ങളുടെ പറുദീസാ തുറന്നുകൊടുത്തത് താനല്ല എന്ന് തെളിയിക്കാന്‍ വേണ്ടി മാത്രമാണ്.എന്നാല്‍ കാലം അവനുവേണ്ടി കരുതി വച്ചത് മറ്റൊന്നായിരുന്നു.അവന്റെ സ്വപ്നങ്ങളെ കാലം അവനുവേണ്ടി നീട്ടി വയ്ക്കുകയായിരുന്നു.മരണത്തിനു കീഴടങ്ങാന്‍ ഭയമില്ലാതെ തന്റെ ജന്മനാട്ടിലേക്ക് വന്ന ശ്രീഹരിയെ എതിരേറ്റത് തന്റെ ജീവിതം തുടരണം എന്ന ആഗ്രഹമായിരുന്നു.അതിനു ആ നാട്ടില്‍ നിമിത്തങ്ങള്‍ ഏറെയായിരുന്നു.മരണത്തിനു പിടികൊടുക്കാതെ ഇന്ദുവിനൊപ്പം അയാള്‍ തിരിച്ചു വരും എന്നുറപ്പ് നല്‍കി ചിത്രം അവസാനിക്കുമ്പോള്‍ ശ്രീഹരിയും ഇന്ദുവും കാഴ്ചക്കാരുടെ മനസ്സില്‍ ആഴ്ന്നിറങ്ങിയിട്ടുണ്ടാകും.

മലയാളികള്‍ നെഞ്ചോടു ചേര്‍ത്ത് ആരാധിക്കുന്ന ചിത്രങ്ങള്‍ക്കിടയില്‍ അതുല്യമായ ഒരു സ്ഥാനം 'ചന്ദ്രോത്സവം' അര്‍ഹിക്കുന്നുണ്ട്......

No comments:

Post a Comment