Monday, August 5, 2019

Dennis Villenueve's Enemy revealed in Malayalam



ചിത്രത്തില്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ടത് രണ്ടു വസ്തുതകളാണ്

1 ) ചിത്രത്തില്‍ ആദം/അന്തോണി എന്നിവര്‍ ഒരാളാണ്,അയാളെ ആന്റണി എന്ന് വിളിക്കാം
2 ) ചിത്രം ഒരു Non Linear Story Line ആണ് മുന്നോട്ട് വയ്ക്കുന്നത്.Memento ഒക്കെ പോലെയോന്ന്‍



അന്തോണി എന്നയാള്‍ അഭിനയാധിനിവേശവും മറ്റുമായി നടക്കുമ്പോഴും അയാള്‍ വിവാഹിതനായിരുന്നു.തന്റെ കലാപരമായ അധിനിവേശത്തിന്റെ ഫലമായി അയാളിലെക്കടുത്ത പെണ്‍കുട്ടിയാണ് മേരി.എന്നാല്‍ മേരിക്ക് അയാള്‍ വിവാഹിതനാണെന്ന വസ്തുത അറിയില്ല.എന്നാല്‍ മേരിയുമായുള്ള ബന്ധം ഒരിക്കല്‍ ഭാര്യയായ ഹെലന്‍ കണ്ടെത്തുന്നുണ്ട്.അതുമൂലം അവര്‍ക്കിടയില്‍ അകല്‍ച്ചകള്‍ ഉണ്ടാകുകയും അത് മേരിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.അങ്ങനെ മേരിയുമായി ലൈംഗീകവേഴ്ചയില്‍ ഏര്‍പ്പെടുന്ന നേരം അന്തോണിയുടെ കൈയിലെ വിവാഹമോതിരത്തിന്റെ പാട് മേരി കാണുകയും താന്‍ ചതിക്കപ്പെടുകയുമാണെന്ന്‍ മനസ്സിലാക്കിക്കൊണ്ട് തിരിച്ചുപോകാനൊരുങ്ങുന്നു.മടക്കയാത്രയില്‍ ഇരുവരും തര്‍ക്കിക്കുകയും അതൊരപകടത്തില്‍ കലാഷിക്കയും ചെയ്യുന്നു.ഇതില്‍ നിന്നും ആന്റണി മാത്രം രക്ഷപ്പെടുന്നു.അതിന്റെ ബാക്കിപത്രമാണ്‌ അയാളുടെ നെഞ്ചിനു താഴെയുള്ള പാട്.പിന്നീട് തന്റെ ഭാര്യ ഗര്‍ഭിണിയാണെന്ന വിവരമാറിയുന്നതോടെ അയാള്‍ ഭാര്യയിലെക്ക് അടുക്കുകയും തന്റെ പുതുജോലിയായി അധ്യാപനത്തിലെക്ക് കടക്കുന്നു.എന്നാല്‍ അപ്പോഴും അയാളില്‍ ഉറങ്ങിക്കിടന്ന ദുഷ്ചിന്തകള്‍ അയാളെ ഒരു Sex Club ലേക്ക് നയിക്കുന്നുണ്ട്.അതിന്റെ രണ്ടാം സെഷനിലേക്കുള്ള താക്കോലാണ് ആന്റണിക്ക് envelope വഴി ലഭിക്കുന്നത്.അപ്പോഴും കുറ്റബോധത്തിന്റെ തിരുശേഷിപ്പുകള്‍ അയാളില്‍ ബാക്കി നില്‍ക്കുന്നുണ്ട്.Sex Club ല്‍ കാണപ്പെടുന്ന ചതഞ്ഞരയാന്‍ വിധിക്കപ്പെട്ട ഒരു ഭീമന്‍ ചിലന്തിയെ (a live tarantula) കാണുന്നതുമുതല്‍ അയാളിലെ അപരവ്യക്തിത്വം ഉടലെടുക്കുന്നു.ഈയൊരു വ്യക്തിത്വത്തിന്റെ സ്വാധീനവും അതിന്റെ Symbolic Notation നുമാണ് ഭീമന്‍ ചിലന്തികള്‍.Guilt എന്നതിനപ്പുറം 'സ്ത്രീകളെ'യാണ് ഭീമന്‍ ചിലന്തികള്‍ കൊണ്ടുദ്ധേശിക്കുന്നതെന്നു വിശ്വസിക്കാനാണ് എനിക്ക് താല്‍പ്പര്യം



എന്തെന്നാല്‍,സ്ത്രീയുടെ കൈപപിടിയിലോതുങ്ങേണ്ടി വരുന്ന കുടുംബഭാരവും മറ്റും പേറേണ്ടിവരുന്ന,അവിവാഹിത ജീവിതങ്ങളുടെ സ്വാതന്ത്ര്യങ്ങള്‍ക്കു അറുതി നല്‍കേണ്ടി വരുന്ന ഒരു ചിലന്തിവലയ്ക്ക് സമാനമാണ് പലപ്പോഴും സ്ത്രീയുടെ സാന്നിധ്യം.തന്റെ അമ്മയുമായുള്ള ആന്റണിയുടെ സംഭാഷണത്തിന് ശേഷമാണ് ഭീമന്‍ ചിലന്തിയെ കാട്ടുന്നത്.ആന്റണിയുടെ ജീവിതത്തില്‍ അമ്മയുടെ ഭ്രമണം സൃഷ്ടിക്കുന്ന സ്വാധീന വലയം എത്രമാത്രം വലുതാണെന്നു ഇവിടെ വ്യക്തമാക്കുന്നു.ക്ലൈമാക്സില്‍ കാണുന്ന പേടിച്ചരണ്ട ചിലന്തി തന്റെ ഭര്‍ത്താവില്‍ വിശ്വാസം നഷ്ടപ്പെടുന്ന ഹെലെന്റെ പ്രതിരൂപമാണ്.ചിലന്തിതലയോടെ നഗ്നയായി തന്റെ ശരീരസൌന്ദര്യം സൃഷ്ടിക്കുന്ന വലയില്‍ തന്നെ വലിച്ചിട്ട മേരി ഈ Notation പൂര്‍ത്തിയാക്കുന്നു.



'നിങ്ങള്‍ വീണ്ടും അവളെ കാണുവാന്‍ പോകുകയാണോ ?' എന്ന് ആന്റണിയോട് ചോദിക്കുന്ന ഹെലെന്‍ തന്റെ ഭര്‍ത്താവിന്റെ രഹസ്യബന്ധം കൈയോടെ പിടികൂടിയിരുന്നെന്നു ഇവിടെ വ്യക്തമാകുന്നു

ചിത്രത്തില്‍ ആദവുമായി ലൈംഗീകവേഴ്ചയ്ക്ക് മുന്പ് അയാളുടെ നെഞ്ചില്‍ തല ചായ്ച്ചുകൊണ്ട് 'ഇന്നത്തെ അധ്യാപനം എങ്ങനെയിരുന്നു ?'(സമാനമായ എന്തോ ആണ് ചോദിക്കുന്നത്,പെട്ടെന്ന്‍ ഓര്‍മകിട്ടുന്നില്ല ) എന്നന്വേഷിക്കുന്ന ഹെലെന്റെ രംഗം വ്യക്തമാക്കുന്നുണ്ട് കഥയില്‍ ഒരേയൊരു നായകന്‍ മാത്രമാനുള്ളതെന്ന്‍.ചിത്രത്തിലെ വില്ലന്‍ അയാളിനുള്ളില്‍ വസിക്കുന്ന ദുഷ്ചിന്തകളും പ്രവണതകളുമാണ്.

'ഞാന്‍ കരുതുന്നു നിനക്കെല്ലാമാറിയാം' എന്ന് ഹെലെന്‍ പറയുന്ന രംഗം തന്റെ ഭര്‍ത്താവിലുള്ള അപരവ്യക്തിത്വതില്‍ ഭാര്യയ്ക്കുള്ള തിരിച്ചറിവിനെ സൂചിപ്പിക്കുന്നുണ്ട്

പെട്ടെന്ന് തോന്നിയ കുറച്ചധികം വസ്തുതകള്‍ നിരത്തിയെന്നു മാത്രം.വ്യക്തമായ Interpretation കള്‍ സാധ്യമായ ചിത്രത്തിലെ ഓരോ സീനുകളും വ്യാഖ്യാനം അര്‍ഹിക്കുന്നുണ്ട്.

Tuesday, January 22, 2019

THE BEST DIRECTOR ALIVE....? ? ?

"Breaking rules isn’t interesting.It’s making up new ones that keeps things exciting." –

Christopher Nolan

ഒരു ഗ്രൌണ്ട് ബ്രേക്കിംഗ് ഫിലിം ക്രിട്ടിക്കായി താനുടനെ വളര്‍ന്നുവരുന്നതായിരിക്കും എന്നവകാശപ്പെടുന്ന ഭൂരിഭാഗം മീഡിയോക്കര്‍ സിനിമാസ്വാദകരുടെയും വജ്രായുധമാണ് ക്രിസ്റ്റഫര്‍ നോളന്‍ എന്ന വ്യക്തി.സിനിമയെ കേവലമൊരാസ്വാദന-മാധ്യമമായി മാത്രം നോക്കിക്കാണുവാന്‍ താല്‍പ്പര്യപ്പെടാത്ത ഏതൊരുവനും നിര്‍ബന്ധമായും അംഗീകരിക്കേണ്ടയാളാണ് നോളന്‍ എന്നൊരു പൊതുധാരണ നിലനില്‍ക്കുന്നതായി കാണാം.ജുറാസിക് പാര്‍ക്കിനാൽ സ്പില്‍ബര്‍ഗോ,ടൈറ്റാനിക്കിനാൽ കാമറൂണോ നേടിയെടുത്തതരം ഗ്ലോബല്‍ "ജനപ്രീയ" സ്വീകര്യതയല്ല നോളന്‍ നേടിയെടുത്തത് എന്നൊരു വിശ്വാസം വലിയൊരു വിഭാഗം നോളന്‍
ആരാധകര്‍ക്കുമുണ്ട്.കൈകാര്യം ചെയ്യുന്ന വിഷയങ്ങളിലെ വ്യത്യസ്തതയും,ഇന്‍ഡിപ്പെന്‍ഡന്‍റ്റായ അവതരണരീതിയും,എല്ലാറ്റിനുപരി അദ്ധേഹത്തിന്റെതുമാത്രമെന്ന് വിശ്വസിച്ചു പോരുന്ന ദി ഐക്കോണിക് കോമ്പ്ലക്സിറ്റിയും മേല്‍പ്പറഞ്ഞ സ്വീകാര്യതയുടെ മൂലകാരണങ്ങളാണെന്നും പറയപ്പെടുന്നു.

സമകാലീനരായ ഡേവിഡ്‌ ഫിഞ്ചര്‍,ഡാരന്‍ അരണോഫ്സ്കി,ഡെന്നിസ് വില്ലന്യുവ്,ക്വെന്‍റ്റിന്‍ ടറാന്റിനോ,കോയന്‍ ബ്രദേഴ്സ്,പോള്‍ തോമസ്‌ ആന്‍ഡേഴ്സണ്‍ തുടങ്ങിയവരുടെ ചിത്രങ്ങൾ എക്കാലവും നിരൂപകർക്കു പ്രീയപ്പെട്ടവയായിരുന്നുവെങ്കിൽ,നോളന്റെ ചിത്രങ്ങൾ നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ ഒരുപോലെ പിടിച്ചുപറ്റിയവയാണ്.നോളനോളം അക്കംപ്ലിഷ്ഡ് ആയ മറ്റൊരു സിനിമാക്കാരൻ എന്നതൊരുപക്ഷെ ഒരു മരീചികയാകാം....!! ഏതൊരു ജോണറിലും എപ്പിക്കുകൾ സൃഷ്ടിക്കാൻ പ്രാപ്തനായൊരു സംവിധായകന് ലഭിക്കുന്ന ഈ ജനപ്രീതി ഒരിക്കലും യാദൃശ്ചികമാകാൻ തരമില്ല.ഗ്രാഫിക്സ് കെട്ടുകാഴ്ചകള്‍ക്ക് മാത്രമായി ലഭിച്ചിരുന്ന ബ്രഹ്മാണ്ഡ ഔട്ട്‌ലൂക്ക് ഒരു സാധാരണ സിനിമയിലേക്കും കൊണ്ടെത്തിക്കാനാകുമെന്നു നോളന്‍ തെളിയിച്ചത് തന്റെ സ്റ്റോറി ടെല്ലിംഗും ആശയങ്ങളിലെ വ്യത്യസ്തതയും കൊണ്ടാണ്.ഗ്രാഫിക്സ് ഗിമ്മിക്കുകളുടെ അഭാവത്തിലും $ 4B അഗ്രിഗേറ്റ് ബോക്സ് ഓഫീസ് സ്റ്റാറ്റിസ്റ്റിക്സ് കൈമുതലായുള്ള നോളന്‍ തന്നെ ഈ വാദത്തെ സാധൂകരിക്കുന്നുമുണ്ട്.


എന്നാൽ ഫിലിം മേക്കിങ്ങിനെ വളരെ സീരിയസായി നോക്കിക്കാണുന്ന വലിയൊരു വിഭാഗം നിരൂപകർക്കും നോളൻ "ദി ബെസ്റ്റ് കാറ്റഗറിയിൽ" നിന്നും അകന്നു നിൽക്കുന്നതായ അഭിപ്രായമുണ്ട്.വ്യക്തമായ വീക്ഷണമുള്ള ഒട്ടനേകം നിരൂപകര്‍ മേല്‍പ്പറഞ്ഞ അഭിപ്രായത്തെ വ്യക്തമായി തന്നെ സാധൂകരിച്ചിട്ടുമുണ്ട്.സിനിമയെ സംബന്ധിച്ച സാങ്കേതികവിഷയങ്ങളില്‍ അജ്ഞനായ ഒരു സാധാരണ സിനിമാസ്വാദകന്റെ കണ്ണിലൂടെ നോളന്‍ എന്ന സംവിധായകനേയും അദ്ധേഹത്തിന്റെ ചിത്രങ്ങളെയും നോക്കിക്കാണുവാന്‍ ഈ പോസ്റ്റ്‌ വഴി ശ്രമിക്കുകയാണ്.

ഒരു ശരാശരി സിനിമാസ്വാദകനെ നോളന്‍ സ്വാധീനിക്കുന്നത് അദ്ദേത്തിന്റെ പ്രശസ്തമായ "കോമ്പ്ലക്സ്" ആഖ്യാനരീതിയുടെ ബലത്തിലാണ്.എന്നാല്‍ ലിഞ്ചിന്റെയോ അരണോഫ്സ്കിയുടെയോ അലിഗറിക്കല്‍ നൊട്ടേഷന്‍സോ,കുബ്രിക്കിന്റെ എക്സ്ട്രീം സിംബോളിസമോ നോളന്‍ സിനിമകളില്‍ കാണാറില്ല.പിന്നെ എന്താടിസ്ഥാനത്തിലാകാം നോളനെ ഒരു കോമ്പ്ലക്സ് സംവിധായകനായി ചിത്രീകരിക്കുന്നത്.... ? സിനിമയ്ക്കായി അദ്ദേഹം തിരഞ്ഞെടുക്കുന്ന തീമുകളാണ് മേല്‍പ്പറഞ്ഞ മരീചികയ്ക്കാധാരമെന്നു കരുതാം.ലുസിഡ് ഡ്രീമിങ്ങിന്റെ എക്സ്ട്രീം ഔട്ട്‌പുട്ടായ 'ഇന്‍സെപ്ഷനും', ടൈം ട്രാവല്‍ ഫിലോസഫിയുടെ "ദി മോസ്റ്റ് ആക്യുറേറ്റ്" സിനിമാറ്റിക് വേര്‍ഷനെന്നു പറയപ്പെടുന്ന 'ഇന്‍റര്‍സ്റ്റെലാറും' എത്രത്തോളം ലളിതമാക്കാമോ അത്രത്തോളം ലളിതമാക്കിയാണ് നോളന്‍ അവതരിപ്പിച്ചിരിക്കുന്നത്.ഡ്രീമിംഗ് പ്രൊജക്ഷനുകളെപ്പറ്റി അറിയാനയ്ക്ക് ക്ലാസെടുക്കുന്ന കോബും,തന്റെ ബഹിരാകാശപര്യടനത്തെപ്പറ്റി നിരന്തരം ചോദ്യങ്ങൾ ഉന്നയിക്കുന്ന കൂപ്പറും സംവദിക്കുന്നത് പ്രേക്ഷകരോടാണ്.പ്രേക്ഷകന്റെ ചോദ്യങ്ങള്‍ക്ക് തന്റെ കഥാപാത്രങ്ങളാല്‍ തന്നെ വെര്‍ബല്‍ എക്സ്പ്ലനേഷന്‍ ഉറപ്പുവരുത്തുകയാണിവിടെ സംവിധായകൻ.പ്ലോട്ടിന്റെ കോമ്പ്ലക്സിറ്റിയില്‍ നിന്നുകൊണ്ട് തന്നെ മറ്റൊരു ഡോണി ഡാര്‍ക്കോയോ, ബട്ടര്‍ഫ്ലൈ ഇഫക്റ്റോ സൃഷ്ടിക്കാനുള്ള എല്ലാ സാധ്യതകളും മുന്നിലുണ്ടായിട്ടും നോളന്‍ അതിനു മുതിരുന്നില്ല.അദ്ദേഹത്തിനാവശ്യം പ്രേക്ഷകന്റെ ഇന്‍വോള്‍വ്മെന്റായിരുന്നു.കഷ്ടപ്പെട്ട് ഇഷ്ടപ്പെടുന്ന സ്ട്രാറ്റജി വഴി കേവലമൊരു കള്‍ട്ട് മോഷന്‍ പിക്ചറെന്ന ഖ്യാതിയിലൊതുങ്ങാന്‍ നോളന്‍ തന്റെ സിനിമകളെ അനുവദിച്ചില്ലെന്നു വേണം കരുതാന്‍.എല്ലാത്തരം പ്രേക്ഷകരുടെയും ഇന്‍വോള്‍വ്‌മെന്‍റ് ആവശ്യപ്പെടുന്നില്ലെന്നു പ്രഖ്യാപിക്കുന്ന മറ്റു പല വിഖ്യാത സംവിധായകരില്‍ നിന്നും നോളന്‍ സമ്പാദിച്ച ഈ വ്യത്യസ്തയാണ് അദ്ദേഹത്തിന്റെ ജനപ്രീതിയുടെ മൂലകാരണം എന്നു കരുതാം


സങ്കീര്‍ണമായ കഥയെ ലളിതമായി അവതരിപ്പിക്കുന്ന നോളന്‍ മറുവശത്ത് ലളിതമായ കഥയെ സങ്കീര്‍ണമായ അവതരണത്തോടെ ജനപ്രീയമാക്കുന്നത്, അദ്ദേഹത്തിന്റെ നരേറ്റിവ് ശൈലിയുടെ രൂപരേഖ വ്യക്തമാക്കുന്നുണ്ട്.'മെമെന്‍റ്റോ' എന്ന തന്റെ കരിയര്‍ ബെസ്റ്റില്‍ നിന്നും 'പ്രെസ്റ്റീജി'ലൂടെ സഞ്ചരിച്ചു 'ഡണ്‍കിര്‍ക്കി'ലെത്തിനില്‍ക്കുമ്പോഴും ഈയൊരു സ്റ്റൈല്‍ ഓഫ് നരേഷന്‍ അദ്ധേഹത്തിന്റെ ട്രേഡ് മാര്‍ക്കായി നിലനില്‍ക്കുന്നുണ്ട്.നോണ്‍ ലീനിയര്‍ നരേറ്റീവിന്റെ എക്സ്ട്രീമിറ്റിയാണ് 'മെമെന്‍റ്റോ'യുടെ ആത്മാവെങ്കില്‍ അത് 'ഡണ്‍കിര്‍ക്കി'ലെത്തുമ്പോള്‍ ഒരു ബര്‍ഡനായി പരിണമിക്കുന്നത് അന്നുവരെ നോളനെ ബാധിക്കാതിരുന്ന മുന്‍വിധിയുടെ പ്രതികൂല സ്വാധീനം കൊണ്ടാണെന്നു കരുതാം.ഒരു ഇന്‍റ്റന്‍സ് ത്രില്ലറായ 'മെമെന്‍റ്റോ'യുടെ സര്‍പ്രൈസ് എലമെന്റുകള്‍ പോലും പരിപൂര്‍ണമായും നോണ്‍ ലീനിയര്‍ നരേഷനില്‍ നിക്ഷിപ്തമാകുമ്പോള്‍ ഡണ്‍കിര്‍ക്കില്‍ അതൊരു ബാധ്യതയാകുന്നത് എന്താടിസ്ഥാനതിലാണ്.... ?? നോളന്റെ ഭാഷയില്‍ 'ഡണ്‍കിര്‍ക്ക്' ഒരു ട്രിപ്റ്റിച് ഘടനയില്‍ സമാന്തരമായ മൂന്നു ഫേസുകളെയാണ് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്.ക്രോസ്സ് കട്ടിംഗ് വഴി ബ്രേക്ക്‌ ചെയ്ത് നരേറ്റീവിനെ മെര്‍ജ് ചെയ്യാനായി ഛായഗ്രഹണത്തെയും ഹാന്‍സ് സിമ്മറിന്റെ സംഗീതത്തെയും ആശ്രയിക്കേണ്ടുന്ന അവസ്ഥ പലപ്പോഴും സിനിമയ്ക്ക്‌ വന്നുചേരുന്നുണ്ട്.മേല്‍പ്പറഞ്ഞ മെര്‍ജിംഗ് ഫാക്ടറുകളുടെ അഭാവത്തില്‍ വിഖ്യാതമായ ട്രിപ്റ്റിച് ഘടന ഉള്ളു പൊള്ളയായ ഒന്നായി പരിണമിക്കുന്നതിനുണ്ടായിരുന്ന സാധ്യതകള്‍ ഏറെയായിരുന്നു.നോളനെപ്പോലെയൊരു എസ്റ്റാബ്ലിഷ്ഡ് സംവിധായകനില്‍ നിന്നും ഇത്തരത്തിലൊരു ഫോഴ്സ്ഫുള്‍ നരേഷന്‍ അപ്രതീക്ഷിതമായിരുന്നുവെന്നു പറയാതെ വയ്യ.

ഒരു എക്സൻട്രിക് ത്രില്ലറിനെ ആസ്വാദ്യകരമാക്കാൻ നൽകുന്ന ട്രീറ്റ്മെന്റിനു,ജോണറിനനുസൃതമായ രൂപമാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്.ആൾട്ടർനേറ്റ് ഇവന്റുകളെ തന്റേതായ എഡിറ്റിംഗ് പ്രാവീണ്യതയുടെയും സിമ്മറിന്റെ ഗ്രാൻഡ് ഒപ്പറാറ്റിക് ബി.ജി.എമ്മിന്റെ അകമ്പടിയോടെയും TDKR ൽ അതിമനോഹരമായി അവതരിപ്പിച്ച നോളൻ തന്നെയാണ് തന്റെ അവസാന സംവിധാനസംരംഭത്തിൽ ഇതേ കാര്യം മിസ്പ്ളേസായി അവതരിപ്പിച്ചിരിക്കുന്നത്....!! ഒരു Saving Private Ryan നോ Hacksaw Ridge ഒ നൽകുന്ന അനുഭൂതി പ്രേക്ഷകനിലേക്കു വച്ചുമാറാൻ 'ഡൺകിർക്ക്' പിശുക്കുന്നത് മേൽപ്പറഞ്ഞ കാരണങ്ങൾ കൊണ്ടാണ്.തന്റെ സിനിമകൾ ഇപ്രകാരമായിരിക്കുമെന്നൊരു മുൻവിധി പ്രേക്ഷകനുണ്ടാകുമോ എന്ന അദ്ദേഹത്തിന്റെ വേവലാതികൾക്ക് ഒരു പരിധിവരെ ഇരയാകുന്നുണ്ട് 'ഡൺകിർക്ക്'.

നോളൻ ചിത്രങ്ങൾക്ക് മാനുഷികമൂല്യങ്ങൾ സ്ഫുരിക്കുന്ന തത്വചിന്താപരമായ ആശയങ്ങളെ ഒളിച്ചുകടത്തുന്ന പതിവുണ്ട്.കൈകാര്യം ചെയ്യുന്ന തീം എത്ര സങ്കീർണമായാലും മനുഷ്യന്റെ വികാരവിചാരങ്ങളെ "പ്രൊജക്ട്" ചെയ്ത് അവതരിപ്പിക്കാൻ നോളൻ ശ്രമിക്കാറുണ്ട്.മകളുടെ ഫൂട്ടേജ് നോക്കി കരയുന്ന കൂപ്പറും,ഡോർമറുമായി വിലപേശുന്ന ഫിഞ്ചുമൊക്കെ നോളന്റെ ഇത്തരം വൈകാരികമായ പ്രൊജക്ഷനുകളുടെ ഉദാഹരണങ്ങളാണ്.നിരന്തരമായി നമ്മൾ പ്രസ്താവിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ജനപ്രീയതയുടെ മറ്റൊരു കാരണം കൂടിയാണിത്.അതേസമയം വളരെ യുഷ്വലായ ഒരു സന്ദർഭം ചിത്രീകരിക്കുമ്പോൾ ഈ വൈകാരികതയെ പ്രൊജക്ട് ചെയ്യുന്നില്ല എന്നു മാത്രമല്ല,പരിപൂർണമായി ഒഴിവാക്കുന്നുകൂടിയുണ്ട് നോളൻ.

★ 'ഇൻസോമ്നിയ' എന്ന ചിത്രത്തിൽ ഡോർമറും ഹാപ്പും സ്റ്റേഷനിലേക്കു കയറുന്ന സീക്വൻസിനെ കണ്ടമാനം ബ്രെക്ക് ചെയ്തു ഷോട്ടുകളുടെ ഒരു പറുദീസ തീർക്കുന്ന നോളൻ,സംഭാഷങ്ങളിൽ പരിപൂർണമായും വ്യക്തികളുടെ മുഖഭാവങ്ങളെ മാത്രം ഫോക്കസ് ചെയ്യിച്ചുകൊണ്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.സിനിമയിൽ ഡോർമാറും ഫിഞ്ചും തമ്മിലുള്ള മർമപ്രധാനമായ രംഗത്തും ഈയൊരു ഐസോലേറ്റഡ് സ്ട്രാറ്റജി വ്യക്തമാണ്.അൽ പചീനോ,റോബിൻ വില്യംസ് എന്നീ ലോകം കണ്ട ഏറ്റവും മികച്ച നടന്മാരാണ് സ്ക്രീനിനു മുന്നിലെന്നോർക്കണം !! വൈകാരിക നിമിഷങ്ങളിൽ പോലും ക്ലോസ് ഷോട്ടുകൾക്ക് മുതിരുന്നതും കഥാപത്രങ്ങളുടെ പരിപൂർണ്ണമായ അംഗവിക്ഷേപണങ്ങൾക്ക് പ്രാധാന്യം നല്കാത്തതും ഒരു ഇന്നോവേറ്റിവ് ആശയമാണെന്നു വ്യക്തിപരമായി വിശ്വസിക്കുന്നില്ല.എന്നാലത് മോശമാണെന്ന അഭിപ്രായവുമില്ല.കൺവെൻഷനൽ മെതേഡുകളെ അംഗീകരിക്കാതിരിക്കേണ്ട ആവശ്യമൊന്നും പ്രേക്ഷകർക്കില്ലല്ലോ...!! തന്റേതല്ലാത്തൊരു തിരക്കഥയുടെ,അതും ഒരു റീമേക്കിന്റെ, ആവിഷ്കാരം സൃഷ്ടിച്ച അതിരുകളാകാം 'ഇൻസോംനിയ'യെ പതിവ് നോളൻ ചിത്രങ്ങളുടെ നിലവാരത്തിലേക്കെത്തിക്കാതെ പോയത്.അതേ സമയം,അരണോഫ്സ്കിയുടെ മേൽപ്പറഞ്ഞ മേഖലയിലെ ഡീറ്റൈലിങ് നോളനേക്കാൾ ഏറെ മെച്ചമാണെന്ന് പറയാതെ തരമില്ല.

★ 'ബ്ലാക്ക്‌ സ്വാനി'ൽ, മൊണാർക്ക് പ്രോഗ്രാമിംഗിനെ ഒരേ സമയം ഒരു സിംബോളിക്കൽ നൊട്ടേഷനായും അതേ സമയം ഒരു മൈൻഡ് കണ്ട്രോളിംഗ് ഫേസായും അവതരിപ്പിക്കുവാൻ അരണോഫ്സ്കി വൈഡ് ആംഗിൾ ഷോട്ടുകളുമായി നായികയുടെ കിടപപ്പറയിലേക്കും നൃത്തവിദ്യാലയത്തിലേക്കും നിരന്തരമായി കടന്നു വരുന്നതു കാണാം.അവിടെ ഇന്നോവേഷനെന്നതിനു കൂടുതൽ മാനങ്ങളുണ്ടാകുകയാണ്.ഫിഞ്ചറുടെ ഹാൻഡ് ഹെൽഡ് കാമറ സീക്വൻസുകളും ഈ വിഷയത്തിൽ പ്രസക്തമാണെന്നു തോന്നുന്നു.

★ 'സെവനി'ന്റെ ക്ലൈമാക്സ് പോർഷനിൽ ജോൺ ഡോയുടെ സംഭാഷങ്ങളിൽ നിലത്തെറ്റുന്ന മിൽസിന്റെ ദയനീയത പ്രേക്ഷകനിലേക്കു കൺവേ ചെയ്യുവാൻ ഫിഞ്ചർ ഉപയോഗിക്കുന്ന ഹാൻഡ് ഹെൽഡ് കാമറ മൂവ്മെന്റുകളോളം പറ്റിയ മറ്റൊരു ഓപ്ഷൻ ഉണ്ടെന്നു പോലും കരുതുന്നില്ല.പെർഫെക്ഷനിസ്റ്റെന്ന വിളിപ്പേര് ഫിഞ്ചറിനൊരു ബാധ്യതയാണെന്നു പറയുന്നവരുടെ തലമണ്ടയടിച്ചു പൊട്ടിക്കാൻ തോന്നുന്ന നിമിഷങ്ങൾ.....!!!!

റീമേക്കിന്റെ പരിമിതികളാൽ 'ഇൻസോംനിയ'യെ ന്യായീകരിക്കുവാൻ നാം സന്നദ്ധരാകുമ്പോൾ,മരുവശത്തു ബെസ്റ്റ് ഡയറക്ടർ കാറ്റഗറിയിലെ മറ്റൊരു സുപ്രധാന കണ്ടന്റർ ഒരു ഉത്തരവുമായി സമീപിക്കുന്നുന്നുണ്ട്.

വീണ്ടും,ഡേവിഡ് ഫിഞ്ചർ ഓൺ ടി സ്റ്റേജ് വിത് 'ദി ഗേൾ വിത് ദി ഡ്രാഗൺ ടാറ്റൂ'....!!!

ഒറിജിനൽ വേർഷനുകളോട് കിടപിടിക്കാവുന്ന റീമേക്കുകളല്ല ഇരു ചിത്രങ്ങളെങ്കിലും തന്റേതായ ഒരു കൈയൊപ്പ് TGWTDT ൽ പതിപ്പിക്കുവാൻ ഫിഞ്ചറിനു സാധിക്കുന്നുണ്ട്.ഡോർമറുടെ പെർസെപ്ഷനിൽ നിന്നുകൊണ്ട് കഥപറയുമ്പോഴും പരിപൂർണ്ണമായൊരു പ്രോട്ടഗോനിസ്റ്റ് കാരക്ടറൈസേഷനു നോളൻ ശ്രമിക്കുന്നില്ല.സിനിമയുടെ ത്രില്ലർ സന്ദർഭങ്ങളോട് പൂർണമായും ചേർന്നുനിന്നുകൊണ്ട്, ഡോർമറെ മുന്നോട്ടു കൊണ്ടുപോകുന്ന നോളൻ സ്വയം സൃഷ്ടിച്ച ഒരു ചട്ടക്കൂടിൽ സിനിമ അവസാനിപ്പിക്കുകയാണ്.അതേസമയം,ഫിഞ്ചറിന്റെ സ്റ്റോറി ടെല്ലിങ് കുറേക്കൂടി വിപുലമാണ്.ബ്ലോമ്ക്വിസ്റ്റും,ലിസ്ബത് സലാണ്ടറും കടന്നുപോയ പരാധീനതകളിൽ കേവലമൊരെത്തിനോട്ടം മാത്രമല്ല ഫിഞ്ചർ നടത്തുന്നത്.ത്രില്ലർ അറ്റയറിനു വെളിയിൽ നിന്നുകൊണ്ട് പ്രധാന കഥാപാത്രങ്ങളായ രണ്ടുപേരുടെയും പൂർണമായ കഥാപാത്രരൂപീകരണത്തിന് ഫിഞ്ചർ സമയം കണ്ടെത്തുന്നുണ്ട്.എമി ഡ്യൂണിനെ സൃഷ്ടിച്ച ക്രാന്തദർശിയുടെ രൂപാന്തരങ്ങൾ സലാണ്ടറിലും വന്നു പോകുന്നതായി കാണാം.മാനുഷിക മൂല്യങ്ങളെ ഒളിച്ചുകടത്തുന്ന ഏറ്റവും മികച്ച സംവിധായകനാണ് നോളനെന്നു അഭിപ്രായപ്പെടുന്ന ഭൂരിഭാഗം ആരാധകരും ഫിഞ്ചറുടെ കാരക്ടറൈസേഷനിൽ അജ്ഞരാണെന്നേ പറയേണ്ടു【 ദയവു ചെയ്തു,ജോക്കറിനെ ഉദാഹരിച്ചുകൊണ്ടു വരരുത്.ജോക്കർ ഒരു സെൽഫ് മാനിഫെസ്റ്റ്ഡ് കഥാപാത്രമാണ്.ഒരു നിശ്ചിത ലക്ഷ്യങ്ങൾക്കായി പ്രോഗ്രാം ചെയ്യപ്പെട്ട ജോക്കർക്കു തന്റെ ഉദ്ദേശശുദ്ധി പ്രേക്ഷകനിലേക്കു കൺവേ ചെയ്യേണ്ടുന്ന യാതൊരാവശ്യകതയുമില്ല.ജോക്കറിന്റെ മുഖത്തെ പാടുകളെച്ചൊല്ലി,വ്യത്യസ്ത സന്ദർഭങ്ങളിൽ അയാളെക്കൊണ്ടു തന്നെ വ്യത്യസ്ത പിന്നാമ്പുറക്കഥകൾ അവതരിപ്പിച്ചുകൊണ്ടു നോളൻ തന്നെ ഇത് സമ്മതിക്കുന്നുമുണ്ട് 】



സാങ്കേതിക വിദ്യയുടെ അതിപ്രസരത്താൽ കണ്ണുമഞ്ഞളിച്ചൊരു സംവിധായകനല്ല എന്നത് വലിയൊരു വിഭാഗം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നോളന് നേടിക്കൊടുത്തിട്ടുണ്ട്.ഷൂട്ടിംഗിനായി ഇപ്പോഴും ഡിജിറ്റൽ സാങ്കേതികവിദ്യയിൽ നിന്നും വഴിമാറി ഫിലിമിൽ വിശ്വാസമർപ്പിക്കുന്ന സംവിധായകനാണ് നോളൻ.3D പ്രൊജെക്ഷന്റെ സാദ്ധ്യതകളിൽ വിശ്വസിക്കാത്ത അദ്ദേഹം, ~IMAX~ പ്രേക്ഷകർക്കായി സജസ്റ്റ് ചെയ്യുന്നുണ്ട്.സി.ജി.ഐ രംഗങ്ങളെക്കാൾ ലൈവ് റിയലിസ്റ്റിക് ഷൂട്ടിങ്ങിലാണ് നോളൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.എന്നാൽ അവിടെയൊളിഞ്ഞിരിക്കുന്നത്,നോളന്റെ,മുൻപു പരാമർശിച്ച, കൺവൻഷനൽ മെതേഡുകളോടുള്ള വിധേയത്വമാണെന്നു അഭിപ്രായപ്പെടുന്നു ഒരുകൂട്ടം നിരൂപകരുമുണ്ട്.ഇവിടെയാണ് ഡെന്നിസ് വില്ലെന്യൂ,ഡേവിഡ് ഫിഞ്ചർ എന്നിവർ വീണ്ടും സ്കോർ ചെയ്യുന്നത്.

★ 'ഫൈറ്റ് ക്ലബ്ബി'ലെ പ്രശസ്തമായ ക്ലൈമാക്സ് ബോംബ് ഡിറ്റോണെഷൻ സീക്വൻസിൽ, വാനിനുള്ളിൽ നിറച്ച ബോംബു കൂനയിലേക്ക് വളരെ വേഗം സഞ്ചരിച്ചു ഫോക്കസ് ചെയ്യുന്ന ഒരു കാമറ മൂവ്മെന്റ് വ്യക്തമാണ്.അതൊരു അനിമേറ്റഡ് സീക്വൻസാണെന്നു പ്രേക്ഷകന് മനസ്സിലാകുമെങ്കിലും ചിത്രത്തിന്റെ സന്ദർഭത്തെ എലിവേറ്റ് ചെയ്യുവാൻ ആ രംഗത്തിന് സാധിക്കുന്നുണ്ട്.എന്നാൽ അത്തരം ഇന്നോവേറ്റിവ് ഐഡിയകൾക്കായി നോളൻ അധികസമയം മാറ്റി വയ്ക്കാറില്ല.അദ്ദേഹത്തിന്റെ സിനിമകൾ ഹൈലി-ഗ്രിപ്പിംഗായൊരു സ്റ്റോറി ലൈനിൽ മുറുകെപ്പിടിച്ചു മുന്നോട്ടുപോകാറാണ് പതിവ്.സ്വന്തം തിരക്കഥ നൽകുന്ന മേൽക്കോയ്മ 'ഇൻസോംനിയ'യിലെത്തിയപ്പോൾ കൈമോശം വന്നതു ഈ ഇന്നോവേറ്റിവ് മെന്റാലിറ്റിയുടെ ദൗർലഭ്യം മൂലമാകാം.'ഇൻസപ്ഷനി'ലെ പ്രശസ്തമായ ഐക്കോണിക് ഇന്റൻസ് സ്ലോ-മോഷൻ സീനുകളും ഡ്രീം സീക്വൻസുകളും നൽകുന്ന ഇമ്പാക്ട്,വളരെ ലളിതമായി, ഫിഞ്ചർ മറികടക്കുന്നത് മേൽപറഞ്ഞ തരം പൊടിക്കൈകൾ കൊണ്ടുമാത്രമാണെന്നത് ആശ്ചര്യകമാണ്....!!!!

എക്‌സ്ട്രീം ഫാന്റസിയിൽ ചുവടുറപ്പിക്കാൻ താല്പര്യപ്പെടാത്തൊരു സംവിധായകനാണ്‌ നോളൻ.'ഇൻസപ്ഷൻ','ഇന്റർസ്റ്റലാർ' പോലെയുള്ള ചിത്രങ്ങൾ കൈകാര്യം ചെയ്യുന്നത് ഒരു സൈ-ഫൈ ഫാന്റസി തീമാണെങ്കിലും അതിനെ മാക്സിമം ബ്രേക്ക്-ഡൗൺ ചെയ്യുവാൻ നോളൻ ശ്രമിക്കുന്നുണ്ട്.അതായത്,സിനിമ സംസാരിക്കുന്ന വിഷയം ഫാന്റസി ആയാലും അതിലെ ലോജിക്കിനെ സംബന്ധിച്ച ചോദ്യങ്ങൾക്ക് പരിപൂർണ്ണമായ ഉത്തരം നൽകാൻ സംവിധായകൻ ബാധ്യസ്ഥനാണെന്നു അദ്ദേഹം വിശ്വസിക്കുന്നുണ്ട്.ബാറ്റ്മാൻ പോലെയൊരു ഹീറോയെ ഉടച്ചുവാർക്കുമ്പോഴും,ഒരു സൂപ്പർഹീറോ ചിത്രം സ്ഥിരമായി പ്രദാനം ചെയ്യുന്ന അൺക്വസ്റ്റിയനബിൾ ഇല്ലോജിക്കൽ ഫാന്റസിയിൽ നിന്നും വകഞ്ഞു മാറാൻ നോളൻ പ്രത്യേകം ശ്രദ്ധിച്ചു.റാസ് അൽ ഗുല്ലും,സ്കെയർ ക്രോവും,ജോക്കറും,ബെയിനുമെല്ലാം ബാറ്റ്മാൻ എന്ന "മനുഷ്യ"നൊത്ത വില്ലന്മാരായത് അതുകൊണ്ടാണ്.അതേസമയം,നോളനുമായി ഏറ്റവും കൂടുതൽ താരതമ്യപ്പെടുത്തലുകൾ ഏറ്റുവാങ്ങിയ ഡെന്നിസ് വില്ലെന്യുവിൽ ഇത്തരമൊരു പിൻവലിവ് ദൃശ്യമല്ല.റിഡ്ലി സ്കോട്ടിന്റെ വിഖ്യാത ഔട്ട് പുട്ടിനെ പുതിയ കാലത്തേക്ക് പറിച്ചുനട്ട വില്ലെന്യു, എക്‌സ്ട്രീം ഫാന്റസിയിൽ നിന്നുകൊണ്ടുതന്നെ ഒരു മാസ്റ്റർപീസിന് രൂപം നൽകുന്നുണ്ട്.നോളന്റെ കൺവെൻഷണൽ ആസ്പക്ടിൽ നിന്നുകൊണ്ട് Blade Runner 2049 പോലെയൊരു ചിത്രം സാധ്യമാകുമെന്നു,ആയകാരണത്താൽ, തോന്നുന്നില്ല.ഒരുപക്ഷേ,നാളെ നോളന്റെ തിരക്കഥയിൽ ഒരു വില്ലെന്യു ചിത്രം വരികയാണെങ്കിൽ ലോകത്തെ ഏറ്റവും മികച്ച പല ചിത്രങ്ങളെയും തകിടം മറിക്കാനുള്ള കെൽപ്പ് അതിനുണ്ടായിക്കും....!!!

കാലത്തിന്റെ കുത്തൊഴുക്കിൽ മറ്റേതൊരു മാധ്യമത്തെയും പോലെ സിനിമയ്ക്കും പരിണാമമേറ്റുവാങ്ങേണ്ടി വരും.പ്രേക്ഷകന്റെ താല്പര്യങ്ങൾക്കും അഭിരുചികൾക്കും മാറ്റം വന്നേക്കാം,സിനിമയുടെ ഘടന പോലും പൂർണമായി മാറിയെന്നുംവരാം.അപ്പോഴും കാലത്തെ അതിജീവിച്ച ഇതിഹാസചിത്രങ്ങൾ നിത്യവസന്തത്തിന്റെ പ്രഭയിൽ വിഹരിക്കുന്നുണ്ടാകും.അവയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരും ആ ശോഭയിൽ ചിരഞ്ജീവികളായിട്ടുണ്ടാകും.


മരുന്നും ഇരുമ്പും ആയുധമാക്കിയവർ കോടികളുടെ പണക്കിലുക്കം കേൾപ്പിക്കുമ്പോഴും, ഇരുട്ടിലേക്കു മായുന്ന കരിമ്പടം പുതച്ച ആ മനുഷ്യന്റെ നിഴലിന് പോലും ചലനമുണ്ടാകാതെ വരുന്നിടത്തു നോളൻ എന്ന സംവിധായകൻ തന്റെ മായാത്ത മുദ്രണം പതിപ്പിക്കുന്നുണ്ട്.... ഒരു ജനപ്രീയന്റെ മുദ്രണം ❤❤❤

"He's the hero Gotham deserves, but not the one it needs right now. So we'll hunt him. Because he can take it. Because he's not our hero. He's a silent guardian. A watchful protector - The Dark Knight"

കൂടുതൽ വായനയ്ക്ക് ചുവടെയുള്ള ഹാഷ് ടാഗുകൾ ഉപയോഗിക്കുകയോ ബ്ലോഗ് സന്ദർശിക്കുകയോ ചെയ്യുക....

#rhshy_anilkumar

rhshyanil.blogspot.com

Wednesday, January 16, 2019

Wavin' Flag

When I get older,
I' will be stronger
They'll call me Freedom
Just like the Wavin' O Flag

കാല്‍പ്പന്തുകളിയുടെ ചോരാത്ത വീര്യം നെഞ്ചിലേറ്റിയോ ഓരോ ആരാധകന്റെയും ചുണ്ടുകളില്‍ ഇന്നുമീ വരികള്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടാകണം.സ്വാതന്ത്ര്യലബ്ദിക്കായി കാത്തിരുന്ന സോമാലിയന്‍ ജനതയുടെ ശബ്ദമായിരുന്ന വരികള്‍ ആഫ്രിക്കന്‍ ജനതയുടെ ഫുട്ബോള്‍ സ്വപ്നങ്ങളുടെ പ്രതിഫലമായി മാറിയത് ചരിത്രം...!!! ആഫ്രിക്കന്‍ ലോകകപ്പിന്റെ സ്മൃതികളില്‍ ജീവിക്കുന്ന, കാല്‍പ്പന്തുകളിയുടെ ആവേശം സിരകളില്‍ നുരയ്ക്കുന്ന,ആരാധകരുടെ മനംനിറച്ച വരികളിലൂടെ ഇന്നല്ലെങ്കില്‍ പിന്നെന്നാണ് സഞ്ചരിക്കേണ്ടത്.....!!!


സൊമാലി-കനേഡിയന്‍ സംഗീതജ്ഞനായ കി'നാന്‍, 'ട്രോബടര്‍' എന്ന തന്റെ ആല്‍ബത്തിനായി ചിട്ടപ്പെടുത്തിയതാണ് Wavin' Flag എന്ന ലോകപ്രശസ്തഗാനം.സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടുന്ന സോമാലിയന്‍ ജനതയുടെ സ്വപ്നങ്ങളുടെ സംഗീതാവിഷ്കാരമായാണ് Wavin' Flag രൂപംകൊണ്ടത്.കൈകാര്യം ചെയ്യുന്ന ആശയത്തിന്റെ പ്രാധാന്യവും ആഫ്രിക്കന്‍ ജനതയുടെ സംസ്കാരതത്തോട് ചേര്‍ന്നു നില്‍ക്കുന്ന,എന്നാല്‍ ഏതൊരാസ്വാദകനും രസിക്കുന്ന തരത്തിലുമുള്ള പാട്ടിന്റെ ഈണവും വരികളും ജനശ്രദ്ധയാകര്‍ഷിച്ചു.പാട്ട് ഹിറ്റ് ചാര്‍ട്ടിലേക്കുയര്‍ന്നതു ക്ഷണനേരംകൊണ്ടായിരുന്നു...!!!


പിന്നീട്  2010 ല്‍ നടന്ന ഹെയ്തി ഭൂകമ്പത്തെ മുന്‍നിര്‍ത്തി,സാമാന്യം വ്യത്യാസങ്ങള്‍ വരുത്തിക്കൊണ്ട് പുറത്തിറക്കിയത് പാട്ടിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കുവാനിടയാക്കി.ജീവകാരുണ്യപ്രവര്‍ത്തങ്ങള്‍ക്കായി ഹെയ്തിയിലെ യുവാക്കളെ അണിനിരത്തി പുറത്തിറക്കിയ ഈ റീബൂട്ട്, കാനഡയില്‍ ഇന്‍സ്റ്റന്റ് ഹിറ്റായി മാറി !! ആല്‍ബത്തിനായി ഒരു റാപ്പ്-സോളോയും,പുത്തന്‍ വരികളും നല്‍കിയത് മുതല്‍ക്കൂട്ടായിമാറി.ആദ്യ പതിപ്പിനേക്കാള്‍ ജനശ്രദ്ധ നേടിയ ഗാനം വീക്ലി ചാര്‍ട്ടുകളില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത് അത്ഭുതത്തോടെയാണ്‌ സംഗീതപ്രേമികള്‍ നോക്കിക്കണ്ടത്..!!

പാട്ടിനു ലഭിച്ച അത്ഭുതാവഹമായ പിന്തുണ ആഗോള-ബ്രാൻഡായ കൊക്ക-കോളയെ സ്വാധീനിച്ചത് പുതുചരിത്രത്തിന്റെ തുടക്കം മാത്രമായിരുന്നു.ആഫ്രിക്കയിലേക്ക് ആദ്യമായി വിരുന്നെത്തുന്ന ഫുട്ബോള്‍ ലോകകപ്പിന്റെ Promo-Anthem ആയി ഗാനത്തിന്റെ റീമിക്സ് കൊക്കോ-കോള പുറത്തിറക്കാൻ തീരുമാനിച്ചു.ആഫ്രിക്കന്‍ സാംസ്കാരികതയോട് ചേര്‍ന്നുനില്‍ക്കുന്ന ഈണവും കി'നാന്റെ ശബ്ദവും പാട്ടിനെ ഹിറ്റാക്കുമെന്ന വിശ്വാസത്തോടെ കൊക്ക-കോള പാട്ടിനൊപ്പം നിലകൊണ്ടു.പാട്ടിനായി ഫുട്ബാള്‍ പശ്ചാലത്തിലുള്ള വിഷ്വലുകള്‍ പുതുതായി ചേര്‍ക്കപ്പെട്ടു.

പ്രതീക്ഷകളോട് ചേര്‍ന്നു നിന്നുകൊണ്ട് പുത്തന്‍ Wavin' Flag ചരിത്രമെഴുതി.കോളയുടെ സ്ഥിരം പരസ്യങ്ങളിലും ഗാനങ്ങളിലും കണ്ടിരുന്ന റിഥം ആഫ്രിക്കന്‍ സംഗീതത്തിന്റെ ചടുലതയുമായി കൂട്ടിക്കെട്ടിയപ്പോള്‍ രൂപംകൊണ്ട ഈ പുത്തന്‍ പതിപ്പിന്റെ ജൈത്രയാത്ര അവിടെയാരംഭിച്ചു.ജര്‍മന്‍-സ്വിസ്-ഓസ്ട്രിയന്‍ ചാര്‍ട്ടുകളില്‍ ഗാനം ഒന്നാം സ്ഥാനത്തേക്ക് കുതിപ്പു നടത്തി.ലോകകപ്പിന്റെ ചൂടും ചൂരും നെഞ്ചില്‍കുടിയിരുത്തിയ ആരാധകവൃന്ദത്തിനു ആര്‍ത്തുല്ലസിക്കുവാന്‍ പുത്തനൊരു കാരണം കൂടി അവിടെ രൂപം കൊള്ളുകയായിരുന്നു...!!ഇറ്റാലിയന്‍-ബ്രിട്ടിഷ് ചാര്‍ട്ടുകളിലും തന്റെ കൈയൊപ്പു പതിപ്പിച്ച ഗാനം ഒരു ആഗോള-ഹിറ്റിലേക്ക് ചുവടുവച്ചു.

കൊക്ക-കോളയുടെ ലോകകപ്പ്‌ കാംപെയിന്റെ ഭാഗമായി ഗാനം ലോകത്തുടനീളം പ്രദര്‍ശിപ്പിക്കപ്പെട്ടു.ഓണ്‍ലൈന്‍ സ്ട്രീമിങ്ങില്‍ തരംഗം സൃഷ്‌ടിച്ച ഗാനം ആഴ്ചകളോളം ഓണ്‍ലൈന്‍ മീഡിയയകളില്‍ ട്രെണ്ടിംഗായി നിലകൊണ്ടു.ഫിഫയുടെ ലോകകപ്പ് ട്രോഫി ടൂറില്‍ കി'നാന്‍ നടത്തിയ ഗാനത്തിന്റെ ആദ്യ ലൈവ് പെര്‍ഫോമന്‍സിനു സാക്ഷികളായ റിക്കോര്‍ഡ് കാണികളുടെ സാന്നിധ്യം, പാട്ടിന്റെ പൊന്‍തൂവലുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കി..!! ഫുട്ബോള്‍ ലോകത്തിന്റെ ചുണ്ടില്‍ "കൊടി പാറിക്കളിച്ചു"കൊണ്ടേയിരുന്നു....!!!

ലോകം കാല്‍പ്പന്തിന്റെ കാല്‍ക്കീഴിലാകാന്‍ ഇനി നിമിഷങ്ങള്‍ മാത്രം ബാക്കി.ഗോളാരവങ്ങളില്‍ മുങ്ങിയ കായിക മാമാങ്കത്തിന്റെ തിരശീലയുയരുന്നതും നോക്കി ലോകം കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുകയാണ്.ആ കാത്തിരിപ്പിന് സുഖം പകരാന്‍ ഇന്ന് നമുക്കൊപ്പം ഒരു വേവിംഗ് ഫ്ലാഗോ,വക്ക-വക്കയോ കൂട്ടിനില്ല ( Live it Up നെ വിസ്മരിക്കുകയല്ല ).ആവേശത്തിന്റെ,ആരവത്തിന്റെ,ആഹ്ലാദത്തിന്റെ അലയൊലികള്‍ വീശിയടിക്കുവാന്‍ ഇനി നിമിഷങ്ങള്‍ മാത്രം...ലെനിന്റെയും സ്റാലിന്റെയും ആശയങ്ങള്‍ക്കു ജീവന്‍ നല്‍കിയ മണ്ണിലേക്ക് അക്ഷമയോടെ നമുക്കു ഉറ്റുനോക്കാം....!!! Let's kick the ball with Zabivaka a.k.a the one who scores !!!!

Mullholand Drive - A Retrospect Review in Malayalam

കാഴ്ചപ്പാടുകളുടെ,വിശ്വാസങ്ങളുടെ,താല്‍പ്പര്യങ്ങളുടെ ഇരിപ്പിടങ്ങള്‍ സ്വയമൊരുക്കിയാണ് ഓരോ പ്രേക്ഷകനും സിനിമ കൊട്ടകകളിലെത്തുന്നതു.തികച്ചും ആപേക്ഷികമായി ഓരോ സിനിമയും സമീപിക്കപ്പെടുന്നു, വിശകലനം ചെയ്യപ്പെടുന്നു.കാഴ്ച്ചയുടെ നിറവസന്തമൊരുക്കിയും,ആവേശത്തിന്റെ പരകോടിയിലെത്തിച്ചും,നന്മ-തിന്മകളുടെ അതിര്‍വരമ്പുകള്‍ കോറിയിട്ടും ചിറകടിച്ചു പറന്ന ചിത്രങ്ങള്‍ നമുക്കെന്നും പ്രീയപ്പെട്ടവയാണ്.കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ "സിംഹഭാഗം"പ്രേക്ഷകര്‍ക്കും പ്രീയപ്പെട്ടവ...!! മേല്‍പ്പറഞ്ഞ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തില്‍ മികച്ചവയെന്നു നാം വിശ്വസിക്കുന്ന ചിത്രങ്ങളാകണമെന്നില്ല നമുടെ പ്രീയപ്പെട്ട ചിത്രങ്ങള്‍.
വ്യക്തിപരമായി, "ഇഷ്ട"ചിത്രങ്ങളുടെ പട്ടികയില്‍ രാജമാണിക്യവും,യോദ്ധയും,ഡാര്‍ക്ക് നൈറ്റും,വാരണം ആയിരവും,അന്പേ സിവവും,ജോണ്‍ വിക്കും മറ്റുമെല്ലാം തന്നെയാണ് പ്രഥമ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്.എന്നാല്‍ "മികച്ച" ചിത്രങ്ങളുടെ പട്ടിക സാമാന്യം വ്യത്യാസങ്ങളോടെയാണ് നിലനില്‍ക്കുന്നത്.
What makes a film Magnum Opus ?
Films are all about story telling, and pretty much other stuffs like acting,dialogues,properties,music,blah blah, we put into our films communicate something to our audience.But it's that story telling which stands unique...!!!
സംവിധായകന് പ്രേക്ഷകനിലേക്കടുപ്പിക്കുന്ന ആശയങ്ങള്എത്രത്തോളം ത്തുന്നുണ്ട്.ആഖ്യാനസ്വാതന്ത്ര്യത്തിനു പരിധി നിശ്ചയിക്കുവാന് പോലും ഇക്കൂട്ടര്ക്ക് സാധിച്ചുവെന്ന വസ്തുത വിസ്മരിക്കുവാന് ഒരു സംവിധായകന് കഴിയുമ്പോഴാണ് യഥാര്ത്ഥ ചിത്രങ്ങള് ഉദയംകൊള്ളുന്നത്.
സുതാര്യമായി സ്വീകരിക്കപ്പെടുന്നുവെന്നതാണ് സിനിമയുടെ വിജയമെന്നൊരു പൊതുബോധം, നല്ലൊരു വിഭാഗം പ്രേക്ഷകരും വച്ചുപുലര്
ഇത്തരത്തില് സ്വന്തം ആശയങ്ങളെ ആഖ്യാനരീതിയുടെ അതിര്വരമ്പുകള് ഭേദിച്ചുകൊണ്ട് വെള്ളിത്തിരയിലെത്തിച്ച ഡേവിഡ്‌ ലിഞ്ചിന്റെ Mullholand Drive എന്ന ചിത്രം ഈയൊരു പരമ്പരയ്ക്കായി തിരഞ്ഞെടുക്കുന്നു.
ലിഞ്ചിന്റെ തന്നെ രചനയില് നവോമി വാട്ട്സ,ലോറ ഹോളിംഗ്,ജസ്റ്റിന് തെറോക്സ്,റോബര്ട്ട്‌ ഫോസ്റര് എന്നിവര് മുഖ്യ കഥാപാത്രങ്ങളായെത്തിയ ചിത്രം 2001 ല് റിലീസ് ചെയ്യപ്പെട്ടു.മറ്റൊരു പേരില് ഒരു ടി വി സീരീസായി പുറത്തിറങ്ങാനിരുന്ന തീം തിരസ്കരിക്കപ്പെടുകയും മൂന്നു വര്ഷത്തിനിപ്പുറം സിനിമയായതുമാണ് ചരിത്രം.കാന്സ് ചലച്ചിത്രമേളയില് മികച്ച സംവിധായകനായ ലിഞ്ചിന് മികച്ച സംവിധായകനുള്ള ഓസ്കാര് നോമിനേഷനും നേടിക്കൊടുക്കുകയുണ്ടായി Mullholand Drive.നൂറ്റാണ്ടിലെ ഏറ്റവും മികച്ച ചിത്രമെന്ന വിധിയെഴുത്തുകളുടെ പിന്ബലത്തില് മളോളന്റ് ഒരു സ്ലീപ്പര് ഹിറ്റായി തീയറ്ററുകള്വിട്ടു.വ്യത്യസ്തതയുടെ ഉന്നതിയില് നില്ക്കുന്ന ചിത്രം എങ്ങനെയൊക്കെയാണ് കഥ പറഞ്ഞതെന്ന ചോദ്യത്തിന് പരോക്ഷമായൊരുത്തരം നല്കാന് ശ്രമിക്കുകയാണ് ഈ പോസ്റ്റ്‌ വഴി.....
● Extended Red Herring
Red Herring© കളെ നിമിഷങ്ങളുടെ ദൈര്ഖ്യത്തില് കേവലം സസ്പെന്സ് എലമണ്ടുകളായി മാത്രം ക്രമീകരിക്കുന്ന ആധുനിക ത്രില്ലര് പ്ലോട്ടുകളെ വിസ്മരിച്ചുകൊണ്ട്‌, കഥയുടെ ആദ്യ പകുതി തന്നെ പൂര്ണമായും ഒരു Ideal Red Herring ആയി മാറ്റുവാനുള്ള സംവിധായകന്റെ ചങ്കൂറ്റമാണ് Mullholand Drive നെ വ്യത്യസ്തമാക്കുന്നത്.ഒരു മോഷണം,അതിന്റെ അന്വേഷണം എന്ന രീതിയില് ആരംഭിക്കുന്ന പ്ലോട്ടിനെ തികച്ചും വ്യത്യസ്തമായ മറ്റൊരു പശ്ചാത്തലത്തിലേക്ക് പറിച്ചുനട്ട ഹിച്കോക്കിന്റെ "സൈക്കോ" ഒരുപക്ഷെ,ഈ വിഷയത്തില്ലിഞ്ചിനെ സ്വാധീനിച്ചിരിക്കാം.വ്യത്യസ്തമായ 25 ഓളം സാഹചര്യങ്ങളാണ് ഇതിനായി ലിഞ്ച് ചിത്രത്തിന്റെ ആദ്യ പകുതിയില് ഒരുക്കിയിരിക്കുന്നത്.കാറപകടത്തില് ഓര്മ നഷ്ടപ്പെടുന്ന റീത്ത,ബെറ്റി എന്ന യുവതിയുടെ അപ്പാര്ട്ട്മെന്റില്എത്തുന്നതും,റീത്തയുടെ ഭൂതകാലമന്വേഷിച്ചുള്ള ഇരുവരുടെയും പ്രയാണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നു തോന്നിപ്പിക്കുമെങ്കിലും അതിനപ്പുറം തികച്ചും വ്യത്യസ്തമായൊരു യാഥാര്ത്ഥ്യമാണ് പ്രേക്ഷകനെ കാത്തിരിക്കുന്നത്.
【 Red Herring© - കാഴ്ചക്കാരനെ കബളിപ്പിക്കുവാന് വേണ്ടിയൊരു കഥാപാത്രത്തെയോ സന്ദര്ഭത്തെയൊ മുന്കൂട്ടി ചിട്ടപ്പെടുത്തുകയും (പലപ്പോഴും വില്ലനാരെന്ന ചോദ്യത്തെ മുന്നിര്ത്തിയാകും ഇത്തരം കബളിപ്പിക്കലുകള്മലയാളസിനിമയില് കണ്ടുവരുന്നത് ) പിന്നീട് അത്ഭുതപ്പെടുത്തുന്നതിനായി അതിനേക്കാള് വലിയൊരു സര്പ്രൈസ് ഒരുക്കിവയ്ക്കുകയും ചെയ്യുന്നൊരു ഏര്പ്പാട് ഇന്ന് പ്രേക്ഷകര്ക്കു പരിചിതമാണ്.ഇത്തരത്തില്വഴിമാറ്റിവിടുവാനായി സൃഷ്ടിക്കപ്പെടുന്ന എന്തിനെയും Red Herring എന്ന് വിളിക്കാം.ഇന്നിന്റെ ത്രില്ലര് സിനിമകളിലെ സ്ഥിരസാന്നിധ്യമാണ് ഈ ടെക്നിക്.'ക്രൈം ഫയല്' എന്ന ചിത്രത്തിലെ കാളിയാറച്ഛന്,'ജാഗ്രത'യിലെ മോഹന്,വിശ്വം എന്നീ കഥാപാത്രങ്ങളൊക്കെ നല്ല രീതിയില് പ്ലെയിസ് ചെയ്യപ്പെട്ട Red Herring നു ഉദാഹരണങ്ങളാണ് 】
● Property Calibration
ഓരോ സാഹചര്യങ്ങള്ക്കും പശ്ചാത്തലമൊരുക്കുമ്പോള്കഥയ്ക്കനുയോജ്യമായ പ്രോപ്പര്ട്ടികളെ സസൂഷ്മം ക്രമീകരിക്കേണ്ടത് ഒരു സിനിമയെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്.എന്നാല് അത്തരം ഒരു പ്രോപ്പര്ട്ടി സമാന്തരമായി നിലകൊള്ളുന്ന രണ്ടു കഥകളെ കൂട്ടിയിണക്കുന്നുവെങ്കിലോ !!! ???? അത്തരം ഗംഭീരമായൊരു പ്ലോട്ട് ഡിവൈസ് ചിത്രത്തിലുണ്ട്.സ്വപ്നമേത്, യാഥാര്ത്ഥ്യമേത് എന്ന ചോദ്യങ്ങള്ക്ക് കേവലമൊരു ആഷ് ട്രേയാണ് രസകരമായൊരു Chekov's Gun© ആയി രൂപം പ്രാപിക്കുന്നത്.Amnesiac ആണ് താനെന്നു തിരിച്ചറിയുന്ന റീത്ത തന്റെ പ്രതിബിംബത്തില് നിന്നും തനിക്കൊരു വ്യക്തിത്വം രൂപികരിക്കുന്ന രംഗങ്ങളില് ഒന്നിലധികം കണ്ണാടികള്ഫ്രെയിമില് കൊണ്ടുവരുന്ന ലിഞ്ച് തന്റെ Property Calibration ലെ പാടവം വിളിച്ചറിയിക്കുന്നുണ്ട്.സീനുകളെ Blur ചെയ്തുകൊണ്ടും മറ്റും കഥയിലെ Phase കള് ക്രമീകരിക്കുവാന് ശ്രമിച്ച Triangle പോലെയുള്ള പാതിവെന്ത ഉല്പ്പന്നങ്ങളുടെ സമാനമായ ഉദ്യമങ്ങള് പരിശോധിച്ചാല് Mullholand Drive ലെ Property Calibration കൂടുതല് വ്യക്തമാകുന്നതാണ്.
【 Chekov's Gun© - അപ്രധാനമായൊരു വ്യക്തിയോ വസ്തുവോ കഥയുടെ ഗതിയ്ക്കനുസരിച്ചു സുപ്രധാനമാകുന്നുവെങ്കില്അവയെ Chekov's Gun എന്നു വിളിക്കാം 】
അതോടൊപ്പം, കഥാപാത്രരൂപീകരണത്തിലും ഇതേ വേര്തിരിവുകള് സൃഷ്ടിക്കുവാന് ചിത്രത്തിനു സാധിക്കുന്നുണ്ട്.റീത്ത എന്ന കഥാപാത്രത്തിനു ബെറ്റിയോടുള്ള ലൈംഗീകാസക്തി സ്വപ്നത്തിലും, യാഥാര്ത്ഥ്യത്തിലും വ്യത്യസ്തമാണ്.ബെറ്റിയോട് അവര്ക്ക് സ്വപനത്തിലുള്ള മമത യാഥാര്ത്ഥ്യത്തില് എങ്ങനെ കൈമോശം വന്നുവെന്ന വസ്തുത ബെറ്റിയുടെ Perspective ല് നിന്നുകൊണ്ട് വിവരിക്കുന്ന ചിത്രം പക്ഷെ ബെറ്റിയെ വിശുദ്ധവത്കരിക്കുന്നില്ലയെന്നത് മേല്പ്പറഞ്ഞ കഥാപാത്രരൂപികരണത്തെ സാധൂകരിക്കുന്നു.
● Metaphors
ഒരു കഥ വായിക്കുമ്പോള് ഓരോ വായനക്കാരനും തങ്ങളുടെ മനസ്സില് ചിത്രരചന നടത്താറുണ്ട്‌.തങ്ങളുടേതായ ഭാവനയില്അതിലെ കഥാപാത്രങ്ങള്ക്ക് രൂപവും ഭാവവും നല്കാന്വായനക്കാരന് ബാധ്യസ്ഥനുമാണ്.എന്നാല് സിനിമ ഇത്തരമൊരനുഭവമല്ല പ്രേക്ഷകന് നല്കുന്നത്.സിനിമയില്, സംവിധായകന്റെ Perspective പ്രേക്ഷകരിലേക്കടിച്ചേല്പ്പിക്കപ്പെടുകയാണ്.എന്നാല് കാണുന്ന കാഴ്ചയ്ക്കപ്പുറം പ്രേക്ഷകന്റെ ഭാവനയെയും Perspective കളെയും സ്വാധീനിക്കുവാനും ഉദ്ദീപിപ്പിക്കുവാനും ഒരു സിനിമയ്ക്ക്‌ കഴിഞ്ഞാലോ ?അവിടെയാണ് Metaphor കളുടെ കടന്നുവരവ്.കാഴ്ചയ്ക്കൊപ്പം പ്രേക്ഷകന്റെ ചിന്തകള് കൂടി അനുപാതത്തിലായാല് മാത്രമേ അവിടെ സിനിമ വിജയം കാണുന്നുള്ളൂ.വ്യാഖ്യാനങ്ങളാണ് ഇവിടെ സിനിമ ആവശ്യപ്പെടുന്നത്.അത്തരം Interpretation കള്ക്ക് വ്യക്തമായൊരു പ്ലാറ്റ്ഫോമാകുന്നുണ്ട് Mullholand Drive...!!!
ജിറ്റര്ബഗ് കോണ്ടസ്റ്റില് ആരംഭിക്കുന്ന Metaphor കള് ഒന്നിനു പിറകെ ഒന്നായി ഒരു നീല ബോക്സില്അവസാനിക്കുന്നുണ്ട്.യാഥാര്ത്ഥ്യത്തിലേക്കുള്ള വഴികളെല്ലാം ഈ Metaphor കള് തുറന്നു നല്കുന്നു.ഇതിഹാസ തുല്യമായ Club Silencio രംഗം ഈയവസരത്തില് കൂട്ടിവായിക്കാവുന്ന ഒന്നാണ്.
Surrealistic Night Club ലെത്തുന്ന റീത്തയും ബെറ്റിയും റോയ് ഓര്ബിസണിന്റെ ഗാനം ആസ്വദിക്കുന്ന വേളയില് "No Hay Banda !" ( There's no band) എന്ന സംഭാഷണശകലം കേള്ക്കാനിടവരുന്നു.വേദിയില് കേള്ക്കുന്ന സംഗീതം Pre Recorded ആണെന്നും,കേള്ക്കുന്നതെല്ലാം വെറുമൊരു പ്രഹേളികയാണെന്നും വ്യാഖ്യാനം...!!! യാഥാര്ത്ഥ്യത്തോട് നീതിപുലര്ത്താത്ത സ്വപ്നമെന്ന ഇല്ല്യൂഷനെ ഇത്രമേല്ലളിതമായി അവതരിപ്പിക്കുന്ന മറ്റൊരു രംഗമുണ്ടെന്നു തോന്നുന്നില്ല.
ഇത്തരം ഒട്ടനേകം രംഗങ്ങളാല് സമ്പന്നമായ ചിത്രം ഓരോ പ്രേക്ഷകനേയും വ്യത്യസ്തമായി സ്വാധീനിക്കുന്നു.
● Thriller Attire
Shared Dreaming, Lucid dreaming, Time Travel, Existence of Alternate Reality, Deja Vu, Psychic Disorders തുടങ്ങിയ കോംപ്ലക്സ് തീമുകളും അവ സൃഷ്ടിച്ചേക്കാവുന്ന പ്ലോട്ട് ഹോളുകളും ഒന്നും തന്നെയില്ലാതെ Dreaming എന്ന വളരെ ലളിതമായ ഒരാശയത്തെ ആഖ്യാനരീതിയുടെ വ്യത്യസ്തതകൊണ്ടാണ് സങ്കീര്ണമാക്കാന്സംവിധായകന് ശ്രമിക്കുന്നതെന്നു തോന്നാം.എന്നാല് Donnie Darko പോലെയുള്ള ചിത്രങ്ങള് പിന്തുടര്ന്ന ഒരു Forced Complexity യുള്ള ചിത്രമല്ല Mullholand Drive.ആദ്യാവസാനം ഒരു Eccentric thriller ന്റെ എല്ലാ രൂപഭാവങ്ങളും ചിത്രത്തിനുണ്ട്.ഏതൊരു കാഴ്ചക്കാരനും ഉദ്വേഗം പകരുന്ന നിമിഷങ്ങളും,ട്വിസ്റ്റുകളും,Jump Scare കളും,Suspicious Ambience ഉം,ചിത്രത്തിന്റെ വേഗതയോട് ചേര്ന്നു നില്ക്കുന്ന പശ്ചാത്തലസംഗീതവും എല്ലാത്തരം പ്രേക്ഷകരെയും സ്വാധീനിക്കുന്ന തരത്തിലുള്ളതാണ്.ചില സ്വയം പ്രഖ്യാപിത കള്ട്ട് ക്ലാസിക്കുകളെപ്പോലെ ഒരു പ്രത്യേക പ്രേക്ഷകവിഭാഗത്തിനായി ചിട്ടപെടുത്തിയതാണ് തന്റെ ചിത്രമെന്ന് ലിഞ്ച് പറയുന്നില്ല....!!!
● Lead perfomances
ചിത്രത്തില് നവോമി വാട്ട്സിന്റെ പ്രകടനം എടുത്തുപറയേണ്ടതു തന്നെയാണ്.വൈകാരിക നിമിഷങ്ങള്തന്മയത്വത്തോടെ കൈകാര്യം ചെയ്ത നവോമിയുടെ സ്വയംഭോഗരംഗങ്ങള് 'ബ്ലാക്ക്‌ സ്വാനി'ലെ നടാലി പോര്ട്ട്‌മാന്റെ രംഗങ്ങളോടു പൂര്ണതയില് കിടപിടിക്കുമെന്നതില്സംശയമില്ല...!! തന്റെ വശ്യമായ സൌന്ദര്യത്തെ ഉപയോഗപ്പെടുത്തുന്ന,ചതിയില് ആനന്ദം കണ്ടെത്തുന്ന,സ്വപ്നങ്ങളില് നിഷ്കളങ്കയാകുന്ന കഥാപാത്രമായി ലോറ ഹാരിങ്ങും അഭിനയമികവില്മുന്നിലുണ്ട്.ഇരുവരുടെയും കോമ്പിനേഷന് രംഗങ്ങളാണ് സിനിമയുടെ നട്ടെല്ല്.......!!!!
സിനിമ എന്ന മാധ്യമത്തെ സ്നേഹിക്കുന്ന ഏതൊരു വ്യക്തിക്കും ധൈര്യമായി കണ്ടുനോക്കാവുന്ന ചിത്രമാണ് Mullholand Drive.
കാണാത്തവര് തീര്ച്ചയായും കാണുക..............!!!!

Gods' own country

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും ദൈവങ്ങളുടെ സ്വന്തം നാട്ടിലേക്ക് ഒരു പ്രളയദൂരം.....!!!!!!

വേര്‍തിരിവുകള്‍ ഉടയാടകളാക്കിയ മലയാളികള്‍ ഇന്നിവിടെ നഗ്നരാണ് !!! അവരില്‍ ഹൈന്ദവികത ഞാന്‍ കണ്ടില്ല,ഇസ്ലാമികതയും കണ്ടില്ല!!സോഷ്യലിസമോ ലിബറലിസമോ അവര്‍ താങ്ങി നടക്കുന്നതും കാണാമറയത്തായിരുന്നു....!!! കണ്ടത് ഉൽക്കണ്ഠ നിറഞ്ഞ ചില നെട്ടോട്ടങ്ങള്‍ മാത്രമായിരുന്നു....!! ഉറ്റവരുടെ ആശുപത്രിക്കിടക്കകളിലേക്കു  മരുന്നുമായി പായുന്ന ചിലരിലും,ഇന്നേവരെ താന്‍ കാണാത്ത തന്റെ പൊന്നോമനയെ ഒരുനോക്കു കാണുവാന്‍ വീടുകളിലേക്ക് പായുന്ന ചില
പ്രവാസിജീവിതങ്ങളിലും ഞാനീ നെട്ടോട്ടങ്ങള്‍ മുന്‍പെങ്ങോ കണ്ടതായോര്‍ക്കുന്നു.....! എന്നാല്‍ ഇന്നെന്റെ സഹോദരങ്ങള്‍ ഓടിയത് അവര്‍ക്ക് അപരിചിതരായ ചിലര്‍ക്കുവേണ്ടിയായിരുന്നു.അവരാരാണെന്നോ എന്താണെന്നോ എന്റെ സഹോദരങ്ങള്‍ ചിന്തിക്കുന്നത് ഞാന്‍ കണ്ടില്ല.കരുതലോടെ അവര്‍ വസ്തുവകകള്‍ സ്വരുക്കൂട്ടി കൂടപ്പിറപ്പുകളുടെയടുത്തേക്ക് കുതിച്ചു,അതിര്‍ത്തി കാക്കാന്‍ നിയോഗിക്കപ്പെട്ടവർ വായൂമാര്‍ഗവും ജലമാര്‍ഗവുമെത്തി വിസ്മയം തീര്‍ത്തു,ഓഫീസ് മുറികളില്‍ ചടഞ്ഞുകൂടുന്നുവെന്നാരോ പറഞ്ഞവര്‍ നേതൃത്വമരുളി,കാക്കിയിട്ട കാവല്‍ക്കാര്‍ ജീവനുകളെ നെഞ്ചോടു
ചേര്‍ത്തു,ആര്‍ത്തിരമ്പുന്ന കടലില്‍ നങ്കൂരമിടുന്ന ചില മാന്ത്രികര്‍ അവരുടെ ജാലവിദ്യകള്‍ എന്റെ കണ്മുന്നിലും അവതരിപ്പിച്ചു കൈയടി നേടി.ദുരന്തമുഖത്തേക്കോടുന്ന കണ്ണുകളില്‍ എന്റെ ദൈവങ്ങളെ ഞാന്‍ കണ്ടു...!!! അവരെന്റെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ കാത്തുനിന്നില്ല,വഴിപാടുകളോ കാണിക്കയോ അവര്‍ ചോദിച്ചുവോ,ഞാനോര്‍ക്കുന്നില്ല....!!!

God's own country is now Gods' own country

ഇന്നെന്റെ കേരളം ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്,പഠിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ട്,എന്റെ ദൈവങ്ങളുടെ തോളേറി ഇനിയൊരു ദുരന്തത്തിന്റെ അലയൊലികള്‍ കേള്‍ക്കില്ലെന്ന ഉറപ്പോടെ !!!! 

An unnoticed comic duo from Priyadarshan

എന്താ,എന്താ പ്രശ്നം,മീനാക്ഷി ? എന്തോ പ്രശ്നമുള്ളതുപോലെ തോന്നുന്നല്ലോ..!!
എന്താ പ്രശ്നം വല്ലോം ഉണ്ടാക്കുന്നോ ?
താനാരാ ...??!!
താനാരാ .....?!!!
ഞാനാരാണെന്ന് ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും വരെയറിയാം..
ഇവിടെ പട്ടിയേം പൂച്ചയേം ഒന്നും കാണുന്നില്ല...എങ്കി ചോദിക്കാമായിരുന്നു നീയാരാണെന്ന്...!!!
ഞാനീ നാട്ടുകാരനാണ്....!!
ഞാനീ നാട്ടുകാരനല്ല...!!
ഈ നാടിനു പറ്റിയാളാണെന്നു കണ്ടിട്ട് തോന്നുന്നുമില്ല......
ഈ ഭൂമിക്കേ പറ്റിയാളല്ലെന്ന് കണ്ടപ്പഴേ എനിക്ക് തോന്നി...!!!
ഈ നാടല്‍പ്പം പെശകാ.....
ഞാനും...!!!
അപ്പൊ ഞാനെടപെടെണ്ട ആവശ്യമില്ലല്ലോ,മീനാക്ഷി....അപ്പൊ ഞാന്‍ വരട്ടെ.....??
എങ്ങോട്ട്.....??!!
അല്ല ഞാന്‍ പോട്ടെ......വണ്ടിയെടുക്കെടാ പൊട്ടാ....!!!!
____________________________________________________________________________________________
എന്താ ശരിക്കുള്ള പ്രോബ്ലം ?
പ്രൊജക്ടര്‍ ഓടുന്നില്ല !!!
എന്താ പ്രൊജക്ടറിനു കാലൊടിഞ്ഞോ ?
അല്ല,പ്രൊജെക്ടറിനു വയറെളക്കം !!!
എന്നാ കൊറച്ച് കടുംചായേല് നാരങ്ങാ പിഴിഞ്ഞോഴിച്ച് അയിന്റണ്ണാക്കിലേക്കൊഴിച്ച് കൊടുക്ക്‌,എളക്കം നിക്കും.....!!! വെറുതെ അതിമിതും പറഞ്ഞൊഴിയാന്‍ നിക്കണ്ട.....എന്താ ഷോയില്ലാത്തേന്നറിഞ്ഞേ തീരു....
ഇയാക്ക് പറഞ്ഞാ മനസിലാവില്ലേ ??? എന്റെ പ്രൊജക്ടറിന്റെ ഗിയറ് പോയി...!!
പ്രൊജക്ടറിന് ഗിയറോ ????
ആഹ്...എന്റെ പ്രൊജക്ടറിന് ഗിയറുണ്ട്,ക്ലച്ചുണ്ട്,സ്റ്റിയറിങ്ങുണ്ട്.... എന്താ സാറിനു കൊഴപ്പോണ്ടോ ???
ഓഹോ.. ഷോയില്ലാത്തോസം പ്രൊജക്ടറ് ടാക്സിയായിട്ടോടിക്കാറൊണ്ടോ ??
ഇയാളുരുളയ്ക്കുപ്പേരി കോളേജീന്ന് ഡിഗ്രിയെടുത്ത് വന്നിരിക്കുവാണോ ? ഒരു തര്‍ക്കക്കാരന്‍ ....!!!
ഞാനെന്തിനാ വന്നിരിക്കുന്നേന്ന് തനിക്കറിയണോ ? അറിയണോഡോ ? ങേ...!!
പ്രീയദര്‍ശന്‍ സ്പോട്ട് കൌണ്ടറുകളെ ക്രമീകരിക്കുന്ന വിധം പലപ്പോഴും രസകരമാണ്.സന്ദര്‍ഭങ്ങള്‍ക്കുമേല്‍ അതിയായ ജോലിഭാരം നല്‍കാതെ കഥാപാത്രങ്ങളെക്കൊണ്ട് സ്വാഭാവികമായ നര്‍മരംഗങ്ങള്‍ ചിട്ടപ്പെടുത്തുമ്പോള്‍ പ്രീയദര്‍ശന്‍ സ്വീകരിക്കുന്ന അഭൂതപൂര്‍വമായ Calibration അംഗീകരിക്കപ്പെടേണ്ടതു തന്നെയാണ്.തന്റെ പ്രിയ നായകന്‍ മോഹന്‍ലാല്‍,ജഗതി ശ്രീകുമാര്‍,മുകേഷ്,ശ്രീനിവാസന്‍ എന്നിവരെ പലപ്പോഴും ജോഡികളാക്കിയാണ് സമാനമായ രംഗങ്ങളിലേക്ക് പ്രിയന്‍ കൂട്ടിക്കൊണ്ടു വരുന്നത്.കിലുക്കം,വന്ദനം,ചിത്രം,ബോയിംഗ് ബോയിംഗ് തുടങ്ങിയ ചിത്രങ്ങള്‍ ഈ വിഷയത്തില്‍ ഉദാഹരണങ്ങളായെടുക്കാവുന്നതാണ്.എന്നാല്‍ സമാനമായ പരീക്ഷണങ്ങള്‍ക്ക് അന്നേവരെ കാര്യമായി മുതിര്‍ന്നുകണ്ടിട്ടില്ലാത്തൊരു നായകനൊപ്പം പ്രീയദര്‍ശന്‍ ഒരു ഹാസ്യചിത്രവുമായെത്തുന്നുവെന്നത് ഒരുപക്ഷെ അക്കാലതത്തെ കൌതുകവാര്‍ത്തകളിലൊന്നാകാം.അങ്ങനെ മമ്മൂട്ടിക്കൊപ്പം 1999 ലാണ് "മേഘ"വുമായി പ്രിയനെത്തുന്നത്.കോമ്പിനേഷന്‍ രംഗങ്ങളുടെയെണ്ണം വിരലിലെണ്ണിയെടുക്കാമെങ്കിലും മമ്മൂട്ടി-ശ്രീനിവാസന്‍ ജോഡിയെ അങ്ങേയറ്റം രസകരമായി Synchronize ചെയ്യുന്നുണ്ട് ചിത്രം...!!!
കോമിക് മൂഡിലുള്ള ചിത്രങ്ങള്‍ക്കു പലപ്പോഴും ഒട്ടനേകം രംഗങ്ങളെ നിര്‍ബന്ധിതമായി Protrude ചെയ്യേണ്ടി വരാറുണ്ട്.ജേണറിനോട് നീതിപുലര്‍ത്തുവാന്‍ നടത്തുന്ന ഇത്തരം Projected രംഗങ്ങള്‍ സിനിമയുടെ ഒഴിക്കിനെ അനുകൂലമായും പ്രതികൂലമായും ബാധിച്ചിട്ടുണ്ട്.'മേഘ'ത്തില്‍ ഷണ്മുഖവും കേണലുമായുള്ള Encounter കളെല്ലാം തന്നെ ഇത്തരത്തിലുള്ളതാണെന്ന് നിരീക്ഷിക്കുമ്പോള്‍ പ്രീയദര്‍ശന്‍ എന്ന സംവിധായകന്റെ മാറ്റ് കൂടുകയാണ്.വഴിയോരത്ത് വച്ചുള്ള ഇരുവരുടെയും ആദ്യസമാഗമം കഥാപരമായി സിനിമയെ യാതൊരുതരത്തിലും സ്വാധീനിക്കുന്നില്ലെങ്കിലും പ്രേക്ഷകനെ സിനിമയിലേക്കു കൂടുതലടുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്, വിജയിക്കുന്നുമുണ്ട്.സ്വതവേ ഗൌരവക്കാരനായ കേണലിന്റെ സ്ഥായീഭാവം കൈവിടാതെയുള്ള "ഉരുളയ്ക്കുപ്പേരി മോഡ്" പ്രവര്‍ത്തനസജ്ജമാകുമ്പോള്‍പോലും അതയാളുടെ വ്യക്തിത്വത്തിനുമേലുള്ള കടന്നുകയറ്റമാകുന്നില്ല.തികച്ചും Biased ആയൊരു Encounter ല്‍ പരാജയപ്പെടുന്ന ഷണ്മുഖം വന്ന പോലെ തിരികെ പോകുമ്പോള്‍ രംഗത്തിന്റെ പ്രാധാന്യം എത്രമാത്രം ചെറുതാണെന്നു ഊഹിക്കാവുന്നതേയുള്ളൂ.എന്നാലത് കാഴ്ചക്കാരന് ഓര്‍ത്തിരിക്കാന്‍ പാകത്തിലുള്ളതാകുമ്പോള്‍ മേല്‍പ്പറഞ്ഞ Projected രംഗങ്ങളുടെ അനുകൂല ഘടകം എന്തെന്ന ചോദ്യത്തിന് വ്യക്തമായൊരുത്തരം ലഭിക്കുന്നിടത്ത് പ്രീയദര്‍ശനെന്ന പ്രതിഭയുടെ നിഴലാട്ടങ്ങള്‍ സ്ഫുരിക്കുന്നു.
പിന്നീട് തീയറ്ററില്‍ വച്ചുണ്ടാകുന്ന Encounter ലും സമാനസ്വഭാവം നിഴലിക്കുമ്പോഴും രസച്ചരട് പൊട്ടിപ്പോകുന്നില്ലെന്ന വസ്തുത വിസ്മരിക്കാനാകുന്നതല്ല.ഷോ പാതിക്കവസാനിപ്പിക്കുന്ന ഷണ്മുഖത്തിനു മുന്നിലേക്ക്‌ കേണലിനെ വീണ്ടും കൊണ്ടുവന്നു സമാനമായൊരു Scenario വീണ്ടും സൃഷ്ടിക്കുമ്പോഴും ആദ്യ Encounter പ്രേക്ഷകന് നല്‍കിയ impact ഇവിടെയും ആവര്‍ത്തിക്കുന്നതില്‍ പ്രീയദര്‍ശന്‍ എന്ന സംവിധായകന്‍ അഭിനേതാക്കാള്‍ക്കുമേലര്‍പ്പിച്ച വിശ്വാസം പ്രകടമാണ്.പിന്നീട് കേണലിന്റെ വീട്ടിലെത്തി തീപ്പെട്ടി ചോദിക്കുന്ന രംഗവും സമാനമായി Project ചെയ്യപ്പെടുന്നുണ്ടെങ്കിലും "ഉരുളയ്ക്കുപ്പേരി മോഡ്" ആക്റ്റിവേറ്റ് ചെയ്യുവാനുള്ള സാവകാശം കേണലിന്റെ "തോക്ക്" നല്‍കാത്ത കാരണത്താല്‍ ക്ഷണനേരംകൊണ്ടാവസാനിക്കപ്പെടുകയാണ്....!!!
ലക്ഷണമൊത്തൊരു മുഴുനീള ഹാസ്യചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ പോലും മമ്മൂട്ടിയെന്ന നടന്റെ പ്രീയപ്പെട്ട നര്‍മരംഗങ്ങളില്‍ "മേഘ"മെന്നും പ്രഥമസ്ഥാനത്തു തന്നെയുണ്ടാകും...!!!

"Who" Malayalam Movie Review

Movie : Who
Genre : Neo Noir Science Fiction
Theatre : Aries Multiplex
Status : 100%
സ്വപ്നങ്ങളുടെ സൗന്ദര്യത്തില്‍ വിശ്വസിച്ചവന്റെതുമാത്രമാണത്രെ ഭാവി....!!! എലോനര്‍ റൂസ്വെല്‍റ്റിനെ ഇത്തരമൊരു ചിന്താധാരയിലേക്ക് നയിച്ച ചേതോവികാരമെന്തെന്നറിയില്ലെങ്കിലും, സ്വപ്നവും വിശ്വാസവും സമയവും ക്രമരഹിതമെങ്കിലും ബന്ധപ്പെട്ടിരിക്കുന്നുവെന്ന വസ്തുതയില്‍ വിശ്വാസമര്‍പ്പിക്കുവാന്‍ താല്‍പ്പര്യപ്പെടുന്ന പ്രേക്ഷകന് ചിന്തയുടെ പുതുവസന്തംതീര്‍ക്കുവാനൊരുങ്ങുകയാണ് ഒരു മലയാള ചിത്രം.ഡേവിഡ്‌ ലിഞ്ചിന്റെ സ്വപ്നവ്യാഖ്യാനങ്ങള്‍ക്കു കൂട്ടായി നമ്മുടെ കൊച്ചുകേരളത്തില്‍ നിന്നും "ഹു" എന്നയീ വലിയ ചിത്രം ഈ മാസം 26 നു തീയറ്ററിലെത്തുകയാണ്.അജയ് ദേവലോകയുടെ സംവിധാനമികവിലൊരുങ്ങുന്ന ചിത്രം മികച്ച പ്രിവ്യു റിപ്പോര്‍ട്ടുകളുമായി പ്രതീക്ഷാഭാരം ഉയര്‍ത്തിയിരിക്കുകയാണ്.
The Distinction between past,present and future is only a stubbornly persistent illusion
-Albert Einstein
പ്രശസ്ത Netflix പരമ്പരയായ "ഡാര്‍ക്കി"ന്റെ വെല്‍ക്കം നോട്ടാണ് ഐന്‍സ്റ്റീനിന്റേതെന്നു വിശ്വസിക്കപ്പെടുന്ന ഈ ഉദ്ധരണി.സമയസഞ്ചാരമെന്ന ഫിക്ഷനെ അതിന്റെയെല്ലാവിധ സൗന്ദര്യത്തോടെയുമവതരിപ്പിച്ച "ഡാര്‍ക്കി"ന്റെ വെല്‍ക്കംനോട്ടോടെയാരംഭിക്കുന്ന "ഹു" വലിയ പ്രതീക്ഷകള്‍ പ്രേക്ഷകന് നല്‍കിയാണ്‌ കര്‍ട്ടനുയര്‍ത്തുന്നത്.മെര്‍ക്കാഡ താഴ്വരയെന്ന സാങ്കല്‍പ്പിക പശ്ചാത്തലത്തില്‍ സമാന്തരമായി നടക്കുന്ന രണ്ടു കഥകളാണ് 'ഹു'വിനെ മുന്നോട്ടുനയിക്കുന്നത്.Shared Dreaming എന്ന പ്രതിഭാസത്താല്‍ മുന്നോട്ടു പോകുന്ന ആദ്യ കഥയുമായി ആഖ്യാനരീതിയില്‍ പോലും വ്യത്യാസം പ്രകടിപ്പിക്കുന്ന ഇസബെല്ല-തിരോധാനമെന്ന കേസന്വേഷണവുമാണ് ചിത്രത്തിന്റെ ആത്മാവ്.2040 മാണ്ടില്‍ ജോണ്‍ ലൂക്കായെന്ന വിഭാര്യനും (?) മകളും അവിചാരിതമായൊരു പറക്കുംതളിക കാണുന്നതോടെ 'ഹു'വിന്റെ തിരശീലയുയരുകയാണ്.വര്‍ഷങ്ങളുടെ പിന്‍വലിവില്‍ ജോണ്‍ ലൂക്കായെന്ന വ്യക്തിയെ ആലോസരപ്പെടുത്തുന്ന സ്വപ്‌നങ്ങള്‍ കേവലം അയാളുടേതുമാത്രമല്ലെന്ന തിരിച്ചറിവില്‍ മുന്നോട്ടു പോകുന്ന ചിത്രം മറ്റു കഥാപാത്രങ്ങളിലേക്ക് ചുവടുമാറുന്നത് വളരെവേഗതയോടെയാണ്.ജോനാതന്‍ നോളന്റെ പ്രശസ്തമായ കഥാപാത്രസൃഷ്ടിയുടെ നാമം കടംകൊണ്ട ഡോളോറസ് എന്ന നായികയുടെയും കഥാപശ്ചാത്തലവും സ്വപ്നങ്ങളോട്‌ ചേര്‍ന്നിരിക്കുന്നുണ്ട്. സ്വപ്നങ്ങളാല്‍ സ്വസ്ഥത നഷ്ടപ്പെട്ട കഥാപാത്രം അരുണിമയെന്ന ക്രിമിനല്‍ സൈക്കോളജിസ്റ്റിനെ കണ്ടുമുട്ടുമ്പോള്‍ മറുവശത്ത് സമാനമായ പ്രശ്നങ്ങളാല്‍ അലോസരപ്പെട്ടവരുടെമുന്നില്‍ പകച്ചുനില്‍ക്കേണ്ടിവരുന്ന ഡോക്ടര്‍.സാമുവലെന്ന കഥാപാത്രവും ചിത്രത്തിനു മുതല്‍ക്കൂട്ടാവുന്നുണ്ട്.Chaotic ആയി മുന്നോട്ടു പോകുന്ന സന്ദര്‍ഭങ്ങളാല്‍ സ്വപ്ന-യാഥാര്‍ത്ഥ്യങ്ങളുടെ തിരിച്ചറിവില്‍ നിന്നും,ഇസബെല്ലയുടെ തിരോദ്ധാനത്തിന്റെ ഉള്ളറകളില്‍നിന്നും ക്ലൈമാക്സിലേക്കെത്തുമ്പോള്‍ അപ്രതീക്ഷിതമായൊരു സന്ദര്‍ഭമാണ് പ്രേക്ഷകനായി സംവിധായകനൊരുക്കിവച്ചിരിക്കുന്നത്.ഇരുകഥകളുടെയും Pivotal ലായ 'രണ്ടു' കഥാപാത്രങ്ങള്‍ക്കായി ഒരു Prequel-Sequel സാധ്യതയൊരുക്കിയവസാനിക്കുന്ന 'ഹു'വിന്റെ കഥാഗതി ഇന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്കൊരു നവ്യാനുഭവമായിരിക്കുമെന്നതില്‍ തര്‍ക്കമുണ്ടാകാന്‍ തരമില്ല.
ചിത്രത്തിന്റെ ഏറ്റവും വലിയ മേന്മയെന്നത് കഥാഗതി തന്നെയാണ്.സമാനമായ ജേണറുകളില്‍ കണ്ടുമടുത്ത ടൈം ട്രാവല്‍ ക്ലീഷേകളുമായി പുലബന്ധംപോലുമില്ലാത്ത കഥ,ചിത്രത്തിനു നല്‍കുന്ന മൈലേജ് കുറച്ചൊന്നുമല്ല.Non-Linear പാറ്റേണിലുള്ള ആഖ്യാനരീതി ചിത്രത്തിന്റെ കഥാസന്ദര്‍ഭങ്ങളോടു ചേര്‍ന്നു നില്‍ക്കുന്നുണ്ടെങ്കിലും അതിനാടകീയതനിറഞ്ഞ പല സംഭാഷണങ്ങളും ചിത്രത്തിന്റെ ഒഴുക്കിനെ പ്രതികൂലമായി ബാധിക്കുന്നുമുണ്ട്.The Invisible Guest പോലെയുള്ള ചിത്രങ്ങള്‍ കഥയിലുടനീളമൊരു Suspicious Ambience പുലര്‍ത്തുവാനായി ഡാര്‍ക്ക്‌ ടോണിലുള്ള എക്സിക്യൂഷന്‍ നടത്തുകയും,സന്ദര്‍ഭങ്ങളിലും സംഭാഷണങ്ങളിലും നിര്‍ബന്ധിതമായൊരു നിഗൂഡത സൃഷ്ടിക്കുവാന്‍ ശ്രമിക്കുകയും,വിജയിക്കുകയും ചെയ്തിട്ടുണ്ട്.സമാനമായി ഒരു In and out suspicious ambience നു രൂപം നല്‍കുവാന്‍ സംവിധായകന്‍ സിനിമയെ ഉപയോഗിച്ചിരിക്കുന്നതായി കാണാം.മികച്ച ഫ്രേമുകളും,പശ്ചാത്തലസംഗീതവും സിനിമയോടിഴുകി ചേരുന്നുണ്ട്.ഹാന്‍സ് സിമ്മറിന്റെ പ്രീയപ്പെട്ട പാട്ടുകാരി ഉയാങ്കാ ബോള്‍ട്ടിന്റെ വോക്കലും,ടെഹോ ടിയാടോ "ഡാര്‍ക്കി"നായി ചിട്ടപ്പെടുത്തിയ A Quiet Life എന്ന ഗാനത്തിന്റെ സാന്നിധ്യവും ചിത്രത്തിനുണര്‍വ് നല്‍കുന്നതായി കാണാം.
ഓരോ സാഹചര്യങ്ങള്‍ക്കും പശ്ചാത്തലമൊരുക്കുമ്പോള്‍ കഥയ്ക്കനുയോജ്യമായ പ്രോപ്പര്‍ട്ടികളെ സസൂഷ്മം ക്രമീകരിക്കേണ്ടത് ഒരു സിനിമയെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്.ഇത്തരത്തില്‍ Property Calibration ല്‍ അത്ഭുതാവഹമായ കൃത്യത പ്രകടിപ്പിച്ചിട്ടുള്ള സംവിധായകരാണ് ഡാരന്‍ അരോഫ്സ്കിയും ഡേവിഡ്‌ ലിഞ്ചും.Metaphor കളുടെ അതിപ്രസരത്തെ മറികടക്കുവാന്‍ ഇരുവരും സ്വീകരിച്ചിട്ടുള്ള കൃത്യത ഒരു മലയാളസിനിമയില്‍ ദൃശ്യമായെന്നു പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ ?!!! അത്രമാത്രം കൃത്യതയോടെയാണ് സിനിമയുടെ ഓരോ ഭാഗങ്ങളും അജയ് എന്ന സംവിധായകന്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.സന്ദര്‍ഭങ്ങളിലെ സീസണല്‍ വ്യത്യാസങ്ങളും,കളര്‍ ടോണുകളും,പ്രോപ്പര്‍റ്റികളെ വിന്യസിച്ചിരിക്കുന്ന വിധവും കൈയടിയര്‍ഹിക്കുന്നതാണ്.
അഭിനേതാക്കളില്‍ പേര്‍ളി മാണി,ഷൈന്‍ ടോം ചാക്കോ എന്നിവര്‍ മികച്ചു നില്‍ക്കുന്നു.പേര്‍ളി മാണി എന്ന Spirited Anchor ല്‍ നിന്നുമൊരു നടിയിലെക്കുള്ള ദൂരം എത്രമാത്രം ചെറുതാണെന്നു 'ഹു' അടിവരയിടുന്നു.കളക്ടര്‍ ബ്രോയുടെ അഭിനയപരീക്ഷണം അഭിനന്ദനാര്‍ഹമാണ്.ഡോക്ടര്‍ സാമുവല്‍ എന്ന താരതമ്യേനെ സ്ക്രീന്‍ സ്പേസ് കുറഞ്ഞ കഥാപാത്രമായി അദ്ദേഹം ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്.ഡോക്ടര്‍ അരുണിമ എന്ന Pivotal കഥാപാത്രമായി വേഷമിട്ട ശ്രുതി മേനോന്‍ വൈകാരികനിമിഷങ്ങളില്‍ പക്വതനിറഞ്ഞപ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും പേര്‍ളിയുമൊത്ത കോമ്പിനേഷന്‍ രംഗങ്ങളില്‍ പിന്നോക്കം നില്‍ക്കുന്നതായി കാണാം.രാജീവ് പിള്ളയുടെ വിനോദ് ഭര്‍വേ എന്ന കഥാപാത്രം ചോദ്യങ്ങള്‍ ബാക്കിയാക്കി അടുത്ത ചിത്രങ്ങളിലേക്ക് യാത്രതിരിക്കുന്നു.തുടക്കക്കാരുടെ പതര്‍ച്ചയോടെ സ്ക്രീനിനു മുന്നിലെത്തിയ ഷാഹുല്‍ ഹമീദിന്റെയും മറ്റുള്ളവരുടെയും പ്രകടനങ്ങള്‍ ശരാശരിയിലൊതുങ്ങിനിന്നു.
കാഴ്ചപ്പാടുകളുടെ,വിശ്വാസങ്ങളുടെ,താല്‍പ്പര്യങ്ങളുടെ ഇരിപ്പിടങ്ങള്‍ സ്വയമൊരുക്കിയാണ് ഓരോ പ്രേക്ഷകനും സിനിമ കൊട്ടകകളിലെത്തുന്നതു.തികച്ചും ആപേക്ഷികമായി ഓരോ സിനിമയും സമീപിക്കപ്പെടുന്നു, വിശകലനം ചെയ്യപ്പെടുന്നു.കാഴ്ച്ചയുടെ നിറവസന്തമൊരുക്കിയും,ആവേശത്തിന്റെ പരകോടിയിലെത്തിച്ചും,നന്മ-തിന്മകളുടെ അതിര്‍വരമ്പുകള്‍ കോറിയിട്ടും ചിറകടിച്ചു പറന്ന ചിത്രങ്ങള്‍ നമുക്കെന്നും പ്രീയപ്പെട്ടവയാണ്.കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ "സിംഹഭാഗം"പ്രേക്ഷകര്‍ക്കും പ്രീയപ്പെട്ടവ.എന്നാല്‍ പുതുമ സ്വപ്നം കണ്ടവരാണ് എന്നും ചരിത്രം സൃഷ്ടിച്ചിട്ടുള്ളത്.ദീര്‍ഘവീക്ഷണത്തോടെയുള്ള അത്തരക്കാരുടെ സമീപനങ്ങളാണ് ഇന്ന് സിനിമയെ A Great Train Robbery ല്‍ നിന്നും Avatar വരെ എത്തിച്ചിരിക്കുന്നത്.സംവിധായകന്‍ പ്രേക്ഷകനിലേക്കടുപ്പിക്കുന്ന ആശയങ്ങള്‍ എത്രത്തോളം സുതാര്യമായി സ്വീകരിക്കപ്പെടുന്നുവെന്നതാണ് സിനിമയുടെ വിജയമെന്നൊരു പൊതുബോധം, നല്ലൊരു വിഭാഗം പ്രേക്ഷകരും വച്ചുപുലര്‍ത്തുന്നുണ്ട്.ആഖ്യാനസ്വാതന്ത്ര്യത്തിനു പരിധി നിശ്ചയിക്കുവാന്‍ പോലും ഇക്കൂട്ടര്‍ക്ക് സാധിച്ചുവെന്ന വസ്തുത വിസ്മരിക്കുവാന്‍ ഒരു സംവിധായകന് കഴിയുമ്പോഴാണ് യഥാര്‍ത്ഥ ചിത്രങ്ങള്‍ ഉദയംകൊള്ളുന്നത്.
ഇത്തരത്തില്‍ സ്വന്തം ആശയങ്ങളെ ആഖ്യാനരീതിയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ട് വെള്ളിത്തിരയിലെത്തിച്ചിരിക്കുകയാണ് ഒരു മലയാളി സംവിധായകന്‍.ഏഷ്യയിലെ ആദ്യ ത്രീ-ഡി ചിത്രം രൂപം കൊണ്ട മണ്ണില്‍ നിന്നും മറ്റൊരു മികച്ച പരീക്ഷണംകൂടി സാധ്യമായിരിക്കുകയാണ്.ഒരു ചരിത്രമാകാന്‍ പ്രാപ്തിയുള്ള 'ഹു' ഫ്രാഞ്ചൈസിയിലെ ഈ ആദ്യചിത്രം ഒരു മികച്ച വിജയമാകട്ടെയെന്നു പ്രത്യാശിക്കാം.