Tuesday, April 11, 2017

'Munnariyipp' Explained (Part 6)

മുന്നറിയിപ്പ് - ഒരു അന്വേഷണം (ഭാഗം 6)
======================================

ആദ്യ അഞ്ചു ഭാഗങ്ങൾക്കും നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദി പറഞ്ഞുകൊണ്ട് ആറാം ഭാഗത്തിലേക്ക് കടക്കുന്നു.മൂന്നു ഭാഗങ്ങളില്‍ അവസാനിപ്പിക്കാം എന്ന് കരുതിയ എനിക്ക് ഓരോ കാഴ്ചയിലും പുതു വ്യാഖ്യാനങ്ങളുമായാണ് 'മുന്നറിയിപ്പ്' എന്ന ഇതിഹാസ ചിത്രം അവതരിക്കുന്നത്.അടുത്തിടയ്ക്ക്കാന് എന്റെ സുഹൃത്ത്‌ ജിസോ യുടെ 'മുന്നറിയിപ്പി'നെ കുറിച്ചുള്ള പോസ്റ്റ്‌ കാണുന്നത്.അതില്‍ അദ്ദേഹം ഫ്രാന്‍സ് കാഫ്കയെ പറ്റി പരാമര്‍ശം നടത്തിയിരിക്കുന്നത് ശ്രധിച്ചപ്പോഴാണ് ഈ പോസ്റ്റ്‌ തയ്യാറാക്കാനുള്ള ത്രെഡ് ലഭിക്കുന്നതിനു.അതിനു കാരണക്കാരനായ എന്റെ സുഹൃത്തിനു ആദ്യം തന്നെ നന്ദി പറഞ്ഞുകൊണ്ട് ആരംഭിക്കുന്നു.

മുന്നറിയിപ്പ് എങ്ങനെയുണ്ടായി ?
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^


(To be noted :ചുവടെ നല്‍കിയിരിക്കുന്ന ഫോട്ടോ ഒരു റഫറന്‍സ് ആയി കണക്കാക്കുക.ബ്രാക്കറ്റുകളില്‍ നല്‍കിയിരിക്കുന്ന സംഖ്യകള്‍ അവയിലേക്കുള്ള ചൂണ്ടുവിരലുകളാണ്)


ചിത്രത്തിന്റെ തുടക്കത്തില്‍ കെ കെ എന്ന മുതിര്‍ന്ന മാധ്യപ്രവര്തകന്‍   അഞ്ജലിയോടും മറ്റു മാധ്യമപ്രവര്തകരോടും ജോസഫ്‌ കെ എന്ന കഥാപാത്രത്തെപറ്റി ചോദിക്കുന്ന രംഗം കാണാം ( 1 ).പ്രശസ്ത നോവലിസ്റ്റ്‌ ഫ്രാന്‍സ് കാഫ്കയുടെ 'ദി ട്രയല്‍' എന്ന നോവലിനെപ്പറ്റിയാണ് ഇവിടെ പരാമര്‍ശം. നെറിവും കഴിവുമുള്ള ബാങ്ക് ഉദ്യോഗസ്ഥൻ ജോസഫ് കെ. എന്നയാളാണ് ഈ കഥയിലെ മുഖ്യകഥാപാത്രം. അകാരണമായി ഒരു പ്രഭാതത്തിൽ അയാൾ അറസ്റ്റു ചെയ്യപ്പെടുന്നു. അറസ്റ്റിനുള്ള കാരണം ചോദിച്ച അയാൾക്ക് ആരും മറുപടി കൊടുത്തില്ല. കോടതിയിലെ അയാളുടെ വിചാരണ വെറും അസംബന്ധവും പ്രഹസനമായി മാറുന്നു. അറസ്റ്റിനുള്ള കാരണം കോടതിക്കും നിശ്ചയമില്ലായിരുന്നു. ആരോപണങ്ങൾ വ്യക്തമാക്കാനോ അയാളുടെ വൈഷമ്യത്തിനു പരിഹാരമുണ്ടാക്കാനോ ആരും ഒന്നും ചെയ്യാതിരുന്നപ്പോൾ തനിക്കറിയാത്ത കുറ്റാരോപണത്തിൽ നിർദ്ദോഷിത്വം സ്ഥാപിക്കാൻ അയാൾ പരക്കം പായുന്നു. വക്കീലിനെ പോയി കണ്ട അയാൾക്ക് കിട്ടിയ മറുപടി, അറസ്റ്റിനുള്ള കാരണം അറിവില്ലാത്തതിനാൽ കേസ് വാദിക്കാൻ നിവൃത്തിയില്ല എന്നായിരുന്നു. ഒരു പുരോഹിതനെയും അയാൾ സമീപിച്ചെങ്കിലും, "ഇതൊക്കെ സഹിച്ച് ജീവിക്കണം" എന്ന ഉപദേശം മാത്രമാണ് കിട്ടിയത്. ഈ പ്രഹസനങ്ങൾക്കൊടുവിൽ, ജോസെഫ് കെ.31-ആം ജന്മദിനത്തിൽ നിഷ്കരുണം വധിക്കപ്പെടുന്നു.

കെ കെ യുടെ വാക്കുകളും ഇതിനെ ന്യായീകരിക്കുകയാണ്.ആദ്യം തന്നെ ഒരു നിരപരാധിയുടെ കഥ പറഞ്ഞുകൊണ്ട് 'രാഘവന്‍' എന്ന കഥാപാത്രത്തിന് ഒരു നിരപരാധിയുടെ പടച്ചട്ടനല്‍കി പ്രേക്ഷകന്  രാഘവനില്‍ നിന്നും കേവല സംശയം പോലും ഒഴിവാക്കാന്‍ തിരക്കഥാകൃത്ത് ശ്രമ്മിക്കുന്നുണ്ട്.അതിനായി അദ്ദേഹം പ്രശസ്ത നോവലിനെ കൂട്ട് പിടിക്കുന്നു.

ഇനി ഈ കഥ രാഘവന്റെ ജീവിതവുമായി എങ്ങനെ കൂട്ടിവായിക്കാം എന്ന് നോക്കാം.തെറ്റ് ചെയ്തിട്ടില്ല എന്ന് സ്വയം വിശ്വസിക്കുന്ന രാഘവനും ഒരുനാള്‍ കുറ്റം ആരോപിക്കപ്പെട്ടവനാകുന്നു.അയാളുടെ വിചാരണകള്‍ വെറും അസംബന്ധവും പ്രഹസനവും ആണെന്ന് അയാള്‍ വിശ്വസിക്കുന്നു.ചിത്രത്തില്‍ വക്കീലിന്റെ സംഭാഷണങ്ങള്‍ ( 2 ) ഇത് കൂടുതല്‍ വ്യക്തമാക്കുന്നു.

"എന്റെ കാര്യങ്ങള്‍ എന്നെക്കാളും നന്നായി വേറെ ആര്‍ക്കും അറിയില്ലല്ലോ,ഞാന്‍ പറയുന്നു ഞാന്‍ കൊന്നിട്ടില്ല.തെളിവുണ്ടായിട്ടാണോ മനുഷ്യന്‍ ദൈവത്തില്‍   വിശ്വസിക്കുന്നത് "

രാഘവനെ സംബന്ധിച്ചിടത്തോളം 20 വര്‍ഷത്തെ ജയില്‍ ജീവിതം അയാള്‍ക്ക്‌ അര്‍ഹമല്ലാത്ത ശിക്ഷയാണ്.ജോസഫ്‌ കെ യുടെ കാര്യത്തിലും ഇത് ശരിയാണ്.   രാഘവനെ മനസ്സിലാക്കാന്‍ സമൂഹം ശ്രമിക്കുന്നില്ല എങ്കില്‍ ജോസഫ്‌ കെ യുടെ അവസ്ഥയും മറ്റൊന്നല്ല.ഇനി വ്യത്യസ്തമായ സംഗതി എന്തെന്നാല്‍ മേല്പ്പരഞ്ഞതെല്ലാം രാഘവന്റെ വീക്ഷണകോണില്‍ മാത്രമേ പ്രാബല്യത്തില്‍ വരുകയുള്ളു,ജോസഫ്‌ സാധാരണ നിയമഭേദഗതികളില്‍ പോലും തെറ്റുകാരന്‍ അല്ലാതായിട്ടു പോലും ശിക്ഷ അനുഭവിക്കേണ്ടിവന്നയാളാണ്.


'ദി ട്രയല്‍' നെപ്പറ്റി അന്വേഷണം നടത്തുന്ന നേരമാണ് യാദ്രിശ്ചികമായി മറ്റൊരു പുസ്തകത്തെ പറ്റി ഞാന്‍ കേള്‍ക്കുന്നത്.Fyodor Dostoevsky യുടെ 'ദി ക്രൈം ആന്‍ഡ്‌ പണിഷ്മെന്റ്റ്" ആണ് പുസ്തകം.ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് 'ദി ട്രയല്‍' രചിക്കപ്പെട്ടത്‌.എന്റെ വലിയ ഒരു ചോദ്യത്തിന് '
'ദി ക്രൈം ആന്‍ഡ്‌ പണിഷ്മെന്റ്റ്" ഉത്തരം നല്‍കിയെന്നതാണ് ആശ്ച്ചര്യകം.അതിലേക്കു ഒന്ന് കണ്ണോടിക്കാം.

ചിത്രത്തില്‍ രാഘവന്‍ അഞ്ജലി സൌകര്യപ്പെടുത്തിയ മുറിയില്‍ നിന്നും ഒറ്റപ്പെട്ട ഒരു   വീട്ടിലേക്ക് മാറ്റപ്പെട്ടതിനു ശേഷമാണ് ( 3 ) അഞ്ജലിയുടെ മരണം സംഭവിക്കുന്നത്.എന്തുകൊണ്ടാകാം രാഘവന്‍ മുന്‍പ് തന്നെ ഈ തീരുമാനത്തില്‍ എത്താന്‍ സമയം എടുത്ത്? ഒരു ഉത്തരം നമ്മള്‍ നേരത്തെ കണ്ടെത്തിയിരുന്നു.രാഘവന്‍ എന്ന വ്യക്തി സാഹചര്യങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കുന്ന ആളാണെന്നും ആ ഒരു കാരണത്താലാണ് അഞ്ജലിയെ നാളുകള്‍ക്കു ശേഷം കൊലപ്പെടുത്തിയതെന്നും.അപ്പോഴും എന്തുകൊണ്ട് ഒറ്റപ്പെട്ട വീട്ടില്‍ വച്ച് തന്നെ അഞ്ജലി കൊലചെയ്യപ്പെട്ടു ?
''ദി ക്രൈം ആന്‍ഡ്‌ പണിഷ്മെന്റ്റ്" ല്‍ പ്രധാന കഥാപാത്രം Raskolnikov ഒരു ശൂന്യതാവാദി അഥവാ nihilist ആണ്.പൂര്‍ണ അര്‍ഥത്തില്‍ ഒരു nihilist അല്ലെങ്കില്‍ കൂടിയും രാഘവനും ആ പ്രവണത കാണിക്കുന്നുണ്ട്.ജൈല്‍വാസതോടുള്ള അയാളുടെ താല്‍പ്പര്യം ഒക്കെ അതിനു ഉദാഹരണമാണ്.കഥയില്‍ Raskolnikov ഒരു പണമിടപാട്കാരനെ കൊലചെയ്യാനുള്ള തീരുമാനം എടുക്കുന്നു.എന്നാല്‍ അതിനെപ്പറ്റി ബ്യക്തമായ ധാരണകള്‍ ഒന്നും അയാള്‍ക്ക്‌ ഉണ്ടാകുന്നില്ല.പട്ടണ ജീവിതത്തിലെ വേഗതയേറിയ ജീവിതം അയാളെ ചിന്തകളില്‍ പിന്നോട്ടടിച്ചു.കൊലപാതകം എന്നത് ഒരു വാക്ക് മാത്രമായി അയാളില്‍ അവശേഷിച്ചപ്പോളാണ് സമാധാനാമായ ഒരു താഴ്വരയില്‍ അയാള്‍ എത്തി ചേരുന്നത്.ശൂന്യതാവാദിയായ അയാളിലെ ചിന്താമണ്ഡലം പൂര്‍വാധികം ശക്തിയോടെ ജോലി ചെയ്യുകയും പണമിടപാടുകാരിയുടെ കൊലപാതകം അയാള്‍ ഉറപ്പിക്കുകയും ചെയ്യുന്നു.ഇനി രാഘവനിലേക്ക് വരാം,പട്ടണത്തിലെ മുറിയില്‍ അയാള്‍ അസ്വസ്ഥനാണ്.അയാളിലെ ചിന്താമണ്ഡലം അവിടെ ജോലി ചെയ്യുന്നില്ല,അയാള്‍ക്ക്‌ ഇടപിഴകാന്‍ ആരെയും ലഭിക്കുന്നില്ല,ലഭിക്കുന്നവരെ പോലെ ആട്ടി പായിക്കാന്‍ ആളുകള്‍ അയാള്‍ക്ക്‌ ചുറ്റും നില്‍ക്കുന്നു.ഇന്റെര്‍വല്‍ സീനില്‍ അഴികള്‍ക്കിടയിലൂടെ യഥാര്‍ത്ഥ ജയിലില്‍ അകപ്പെട്ട രാഘവനെ കാണിക്കുന്നത് ( 4 ) മേല്പ്പറഞ്ഞതിന്റെ സിംബോളിക് രൂപമാണ്.പിന്നീട്,പട്ടണജീവിതത്തിന്റെ സങ്കീര്‍ണതയില്‍ നിന്നും ഒറ്റപ്പെട്ട സൌമ്യമായ ഒരിടത്തില്‍ എത്തിച്ച കാരണത്താല്‍ രാഘവനു തന്റെ ജൈല്ജീവിതത്തില്‍ ലഭിച്ച സമാധാനം അവിടെ ലഭ്യമാകുന്നു.അങ്ങനെ അയാളിലെ ബുദ്ധിമണ്ഡലം പ്രവര്‍ത്തനസജ്ജമായി.ആയ കാരണത്താല്‍ തന്റെ ജീവിതകഥ എഴുതി പൂര്‍ത്തിയാക്കുവാന്‍ അയാള്‍ക്ക്‌ കഴിഞ്ഞു.Raskolnikov നു താഴ്‌വരയുടെ പശ്ചാത്തലത്തില്‍ ലഭിച്ച ഒരു ക്ലാരിറ്റി ഇവിടെ രാഘവനും ലഭിക്കുന്നു.ആയ കാരണത്താല്‍ ജയിലില്‍ തിരിച്ചു പോകണം എന്ന തീരുമാനം അയാള്‍ എടുക്കുന്നു.ജയിലില്‍ തനിക്കു ലഭിച്ച സമാധാനം ലഭിക്കും എന്ന പ്രതീക്ഷ പൂര്‍ണമായും അസ്തമിച്ച ദിവസം തന്നെയാണ് അഞ്ജലി കൊല്ലപ്പെട്ടത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.തന്റെ സ്വാതന്ത്ര്യത്തിനു പൂര്‍ണമായും അറുതി വന്നു എന്ന തിരിച്ചറിവാണ് രാഘവനെ ജയിലിലേക്ക് വീണ്ടും തിരിച്ചു നടത്തിയത്.

"ഭാരങ്ങള്‍ ഒക്കെ എടുത്തു വയ്ക്കുക" ചിത്രത്തില്‍ പ്രിത്വിരാജ് കഥാപാത്രം അഞ്ജലിയോടു പറയുന്ന സംഭാഷണമാണ് ( 5 ).അഞ്ജലിയോടു പറയുന്നതാണെങ്കില്‍ കൂടിയും ചിത്രത്തില്‍ രാഘവന്‍ ചെയ്തതും അത് തന്നെയാണ്. സീരിസിന്റെ 3 ആം ഭാഗത്തില്‍ ചത്ത്‌ കിടക്കുന്ന പല്ലിയുടെ ഒരു വിവരണം നല്‍കുകയുണ്ടായി.ചിത്രത്തില്‍ പുതിയ വീട്ടില്‍ ഭക്ഷണം തയ്യാറാക്കുന്ന രാഘവന്‍ ഒരു പല്ലിയുടെ കരച്ചില്‍ കേട്ട് തിരിഞ്ഞു നോക്കുന്നതും കാണാം ( 6 ).അഞ്ജലിയുടെ വരാനിരിക്കുന്ന മരണം സിംബോളിക് ആയി ഇവിടെ വ്യക്തമാക്കുന്നു.കൂടാതെ ജയിലില്‍ നിന്നും പുറത്തിറങ്ങിയ അതേ വേഷത്തില്‍ തന്നെയാണ് രാഘവന്‍ അഞ്ജലിയെ കൊല്ലുന്നതും ( 7 ).രാഘവന് ലഭിച്ച തിരിച്ചറിവും ഇവിടെ പ്രേക്ഷകനോട് സംവിധായകന്‍ പറയാതെ പറയുന്നു.


'മുന്നറിയിപ്പ്' എന്ന ചിത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്ന നിരവധി കഥാസന്ദര്‍ഭങ്ങളും വ്യാഖ്യാനങ്ങളും ഈ രണ്ടു സാഹിത്യ സപര്യകളിലും നിബിടമാണ്.പല വ്യാഖ്യാനങ്ങള്‍ക്കും വ്യക്താമായ ഉത്തരങ്ങള്‍ ഇവിടെ നിന്നെല്ലാം ലഭിക്കുന്നു.'മുന്നറിയിപ്പി'ന്റെ തിരക്കഥയ്ക്ക് പിന്നിലും ഈ സാഹിത്യ സൃഷ്ടികള്‍ ഉണ്ണി ആറിനെ ഏറെ സ്വാധീനിചിട്ടുണ്ടാകാം എന്ന് ഞാന്‍ കരുതുന്നു.
എന്റെ യുക്തിക്ക് തോന്നിയ വ്യാഖ്യാനങ്ങള്‍ മാത്രമാണ് ഇവിടെ ഞാന്‍ നിരത്തിയിരിക്കുന്നത്.ഓരോ പ്രേക്ഷകനും ചിന്തയുടെ പറുദീസ തുറന്നു നല്‍കുന്ന ചിത്രത്തില്‍ നിങ്ങള്‍ ഏവരുടെയും ചിന്തകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും പ്രാധാന്യം ഏറെയാണ്‌.ആയ കാരണത്താല്‍ നിങ്ങള്‍ക്ക് തോന്നിയ സംശയങ്ങളും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തുക.കൂടാതെ, അടുത്ത ഭാഗത്തില്‍ പ്രതിപാദിക്കാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള വിഷയങ്ങളും ഉള്‍പ്പെടുത്താനാകുന്നതാണ്. നന്ദി :)

തുടരും.......


#rhshy_anilkumar

#munnariyipp_tale

(പരമ്പരയുടെ ആദ്യ ഭാഗങ്ങള്‍ വായിക്കുവാനായി ഈ ഹാഷ് ടാഗുകള്‍ ഉപയോഗിക്കുക)

No comments:

Post a Comment