Thursday, December 28, 2017

നിറപുഞ്ചിരികളില്‍ 'ഗപ്പി' ഒളിച്ചുകടത്തിയത്.......

‘ഗപ്പി’യെന്ന ചിത്രത്തില്‍ വയോധികനായ മനുഷ്യന്‍ യുവതിയോട് തന്റെ ആകുലതകളുടെ കെട്ടഴിക്കുംമുന്‍പ് ആമുഖമായി ഇങ്ങനെ പറഞ്ഞവസാനിപ്പിക്കുന്നുണ്ട് - “ജീവജാലങ്ങളില്‍ മനുഷ്യന് മാത്രമല്ലേ ചിരിക്കാനുള്ള കഴിവുള്ളു”.

മനുഷ്യനെന്ന ഇരുകാലിയുടെ സ്വഭാവസവിശേഷതകള്‍ മറ്റു ജീവജാലങ്ങള്‍ക്ക് അചിന്ത്യവും അപ്രാപ്യവുമാണ്.പ്രകൃതിയുടെ സ്വീകാര്യതയ്ക്ക് ആമുഖവായനയുടെ പ്രാധാന്യം പോലും കല്‍പ്പിക്കാത്തവന്റെ ചെയ്തികള്‍ ഒരു നാശത്തിലേക്ക് വഴിവയ്ക്കുമോയെന്ന ആകുലതകള്‍ നിറഞ്ഞ ലോകത്തും ‘മനുഷ്യത്വം’ അസന്നിഗ്ദമായതിനെ ചൂണ്ടിക്കാട്ടുവാനും ‘മൃഗീയം’ നിഷേധാത്മകതയെ ചൂണ്ടിക്കാട്ടുവാനുമുപയോഗിക്കുന്ന വാക്കുകളായി ശിലാഫലകങ്ങളില്‍ അവരോധിക്കപ്പെടുമ്പോള്‍ വിരോധാഭാസം എന്ന് ഉപസംഹരിക്കേണ്ടി വരുന്നവരെ തെറ്റു പറയാന്‍ കഴിയില്ല.എങ്കിലും എവിടെയൊക്കെയോ ‘മനുഷ്യത്വം’ വ്യാഖ്യാനയോഗ്യമാകുമ്പോള്‍ ചെറുപുഞ്ചിരികള്‍ക്കും മന്ദഹാസങ്ങള്‍ക്കും അവിടെ അഭേദ്യമായൊരു ബന്ധം ജനിക്കുന്നു .അതിസങ്കീര്‍ണമായ മാനുഷകുലത്തിന്റെ വികാരവിചാരങ്ങളുടെ സ്ഫുരണം കേവലം രണ്ടും മാംസപേശികളില്‍ ഒളിച്ചുവച്ച ജഗദീശ്വരന് സ്തുതി.പുഞ്ചിരികള്‍ ഒരോര്‍മപെടുത്തലാണ്-ഇന്നും നഷ്ടമാകാത്ത ചില മാനുഷികമൂല്യങ്ങളുടെ ബാക്കി പത്രം !!



സമീപകാല ചലനചിത്രങ്ങളില്‍ പ്രേക്ഷകന്റെ സന്ദര്‍ഭോചിതമായ പ്രശംസയുടെ അഭാവം മൂലം പരാജയം രുചിക്കയും ശേഷം അതെ പ്രേക്ഷകന്റെ തന്നെ പ്രീതിപിടിച്ചുവാങ്ങുകയും ചെയ്ത സൃഷ്ടിയാണ് ‘ഗപ്പി’.കണ്ടു തീര്‍ക്കുന്ന രണ്ടരമണിക്കൂര്‍ നേരം പ്രേക്ഷകനില്‍ ഒരു ചെറുപുഞ്ചിരി ബാക്കിയാക്കി ‘ഗപ്പി’ അവസാനിക്കുമ്പോള്‍ ചിന്തിക്കുവാനും ആകുലപ്പെടുവാനും സ്നേഹിക്കുവാനും ഒന്നിലധികം കഥാപാത്രസൃഷ്ടികള്‍ അതിനോടകംതന്നെ പ്രേക്ഷകന്റെയുള്ളില്‍ കൂടുകൂട്ടിയിരിക്കാം.മന്ദഹാസങ്ങള്‍കൊണ്ട് കവിത രചിച്ചൊരു പ്രതീതി എന്നിലെ പ്രേക്ഷകനു ‘ഗപ്പി’ വച്ചുമാറുകയുണ്ടായി. പ്രതീക്ഷകളാണ് ഗപ്പിയെന്ന പയ്യന്റെ മന്ദഹാസങ്ങള്‍ക്ക് കാതലെങ്കില്‍,പാപ്പന്റെ ചിരികള്‍ പലപ്പോഴും സഹജീവികള്‍ക്ക് വേണ്ടി വച്ചുമാറ്റപ്പെട്ടവയവയാണ്,ആമിനയുടെ ചിരികളില്‍ നിഷ്കളങ്കതയാണ് തളംകെട്ടി നിന്നതെങ്കില്‍, തേജസ്‌ വര്‍ക്കിയുടെ ചിരികളില്‍ ഒന്നിലധികം വികാരവിചാരങ്ങള്‍ ഊറിയിറങ്ങുന്നതായി കാണാം.


ഗപ്പി-മാതൃത്വം എപ്രകാരം ഒരുവനില്‍ സ്വാധീനം ചെലുത്തുന്നുവെന്നു ഗപ്പി കാട്ടിതരുമ്പോഴും അവന്റെ ജീവിതപശ്ചാത്തലം നല്‍കിപ്പോന്ന കൈപ്പേറിയ ദുരനുഭവങ്ങള്‍ അവന്റെ സ്വഭാവസവിശേഷതകളിലും പ്രതികൂലമായി സ്വാധീനിച്ചുവെന്നു വേണം കരുതാന്‍.തേജസ്‌ വര്‍ക്കിയോടുള്ള അവന്റെ പ്രതികരണങ്ങള്‍ അതടിവരയിടുമ്പോഴും കാഴ്ചക്കാരന് ഗപ്പിയോട് വെറുപ്പ് തോന്നുന്നില്ല എന്നത് ആശ്ച്ചര്യകമാണ്.നിലനില്‍പ്പിനായുള്ള നെട്ടോട്ടവും അമ്മയുടെ ചിരികള്‍ക്കപ്പുറം മറ്റൊരു മഹത്തായ സന്തോഷമില്ലെന്നും  വിശ്വസിക്കുന്ന അവന്റെ പ്രകൃതം തന്നെയാണ് ഗപ്പിയെ നമുക്ക് പ്രീയപ്പെട്ടവനാക്കുന്നത്.ഗപ്പിയെന്ന മകനെയോര്‍ത്ത് സന്തോഷിക്കുകയും അഭിമാനം കൊള്ളുകയും ചെയ്യുന്ന അമ്മയുടെ നിറപുഞ്ചിരി, ആദ്യ കാഴ്ചയില്‍ തന്നെ ഗപ്പിയുടെ പ്രഥമസ്വാഭാവനിര്‍ണയം പ്രേക്ഷകനു വച്ചുമാറുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.അമ്മയ്ക്ക് നല്‍കാന്‍ അവനുറപ്പിച്ച സമ്മാനം പ്രാപ്യമെന്നു തെളിയുമ്പോഴും ഗപ്പി ആദ്യമോടുന്നത് അഴുക്കുചാലിലേക്കാണ്,തന്റെ ചെറുപുഞ്ചിരി ഇന്നോളം കൂടെനിന്ന ‘ഗപ്പികള്‍’ക്ക് സമര്‍പ്പിക്കുവാന്‍.അന്നോളം ആ മുഖത്തിനലങ്കാരമായിബാക്കി നിന്ന നിറപുഞ്ചിരിയും അമ്മയുടെ വിയോഗത്തില്‍ മറഞ്ഞുപോയ കാരണത്താലാകാം അതിന്റെ തിരിച്ചുവരവിനായി തന്റെ നാടോടിജീവിതത്തിന്റെ ഭാഗമാകാന്‍ തേജസ്‌ വര്‍ക്കി ഗപ്പിയെയും കൂടെകൂട്ടിയത്.മറഞ്ഞുവെന്നു വിശ്വസിച്ചവേളയിലും തേജസ്സ്‌ വര്‍ക്കി അത്ഭുതം പ്രവര്‍ത്തിച്ചപ്പോള്‍ പ്രേക്ഷകന് തിരിച്ചുകിട്ടിയത് ഗപ്പിയെന്ന പ്രതീക്ഷകള്‍ പേറുന്ന ആത്മാവിന്റെ നിറപുഞ്ചിരിയാണ്.


പാപ്പന്‍-ചിത്രത്തിലെ കഥാപാത്രസൃഷ്ടികളില്‍ ഏറെ സ്വാധീനിക്കുകയുണ്ടായി പാപ്പന്‍.സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്ക് വെന്നിക്കൊടിപാറിക്കാന്‍ കച്ചകെട്ടുന്ന ഇന്നിന്റെ ലോകവക്താക്കള്‍ക്കു പേരുദോഷമാണ് പാപ്പന്‍.സഹജീവികളോട് സ്നേഹവും ബഹുമാനവും വച്ചുപുലര്‍ത്തുന്ന പാപ്പനില്‍ ഏറെ പക്വതയുള്ളയൊരു വ്യക്തിത്വം നിറഞ്ഞുനില്‍ക്കുന്നതുകാണാം.ഗപ്പിയുടെ സന്തോഷങ്ങളില്‍ അവനോളം ആഹ്ലാദിക്കുവാനും,ടിങ്കുവിന്റെ ശാസനകളെ ബഹുമാനത്തോടെ കണക്കിലെടുക്കുവാനും,ഗപ്പിയെ തേടിയ ആമിനയുടെ കണ്ണുകള്‍ക്ക്‌ ഒരു രക്ഷാകര്‍ത്താവിന്റേതെന്നോണം പുഞ്ചിരി സമ്മാനിക്കുവാനും,ഗപ്പിക്ക് വേണ്ടി തേജസ്‌ വര്‍ക്കിക്കു മുന്നില്‍ യാജിക്കുവാനും അയാള്‍ക്ക്‌ കഴിയുന്നത് മേല്‍പ്പറഞ്ഞ പരാമര്‍ശത്തെ അടിവരയിടുന്നു.അദ്ധേഹത്തിന്റെ ചിരികള്‍ പലപ്പോഴും സ്വന്തം സന്തോഷങ്ങളുടെ ബാക്കിപത്രങ്ങളായിരുന്നില്ല,അതു മറ്റുള്ളവനുവേണ്ടി സമര്‍പ്പിക്കുവാനാണു പാപ്പനെന്ന സാധാരണക്കാരന്‍ ആഗ്രഹിച്ചതും ചെയ്തതും.


തേജസ്‌ വര്‍ക്കി-പ്രതീക്ഷകളാണ് ജീവിക്കാനുള്ള വഴിവെട്ടുന്നതെന്ന പരമ്പരാഗത ചിന്താഗതിയോട് കിടപിടിക്കുവാനായിരുന്നു തേജസ്‌ വര്‍ക്കിക്ക് താല്‍പ്പര്യം.തന്റെ പ്രീയപ്പെട്ടവരെല്ലാം പരലോകംപൂകിയെന്ന തിരിച്ചരിവിലും അയാളില്‍ ജീവിതം എന്നതിന് ഒരു നിര്‍വചനം ബാക്കിനിന്നുവെന്നത് അസാധാരണമായൊന്നുതന്നെയാണ്.സാധാരണക്കാരനായ ഒരുവന്റെ ചിന്തകളോട് കൂട്ടിക്കെട്ടാവുന്ന തേജസ്‌ വര്‍ക്കിയുടെ പ്രവര്‍ത്തനങ്ങളും ചെയ്തികളും ക്ഷണനേരങ്ങള്‍കൊണ്ട് മാറിമറിയുന്നുവെങ്കില്‍ വേണ്ടപ്പെട്ടവരുടെ വിയോഗത്തില്‍ പോലും കൂടെ നിന്ന ദൈവകരങ്ങള്‍ അയാളില്‍ ഇന്നും വസിക്കുന്നുണ്ടാകാം.തന്റെ മകനെ കാക്കാന്‍ മാലഖമാരോട് ആവശ്യപ്പെടുന്ന അമ്മയുടെ വാക്കുകള്‍ ശിരസ്സാവഹിക്കുവാനും അയാള്‍ക്ക്‌ സാധിച്ചിട്ടുണ്ടെങ്കില്‍ മേല്‍പ്പറഞ്ഞ ജഗദീശ്വരകടാക്ഷം അയാളില്‍ വലയംചെയ്തുകൊണ്ട് എന്നുമവശേഷിക്കുമെന്നു ചിത്രം പ്രേക്ഷകനോട് പറയാതെ പറയുന്നു.വ്യാഖ്യാനങ്ങള്‍ക്ക് പറുദീസവിരിച്ച മന്ദഹാസത്തോടെ തേജസ്‌ വര്‍ക്കി നടന്നകന്നത് ഉപ്പുപ്പാനു പശ്ചാത്താപത്തിന്റെ താക്കോല്‍ നല്‍കാന്‍ മാത്രമായിരുന്നില്ല,മറഞ്ഞുപോയ ഗപ്പിയുടെ പുഞ്ചിരി വീണ്ടെടുക്കാന്‍കൂടിയാണ്.നീരസത്തോടെ താന്‍ നോക്കിക്കണ്ടവര്‍ തന്റെ വീഴ്ചയില്‍ കൈത്താങ്ങായി കൂടെ കൂടുമ്പോള്‍ അദ്ദേഹം അവര്‍ക്ക് സമ്മാനിച്ച പുഞ്ചിരികളില്‍ സ്നേഹത്തിന്റെ മാത്രമല്ല തിരിച്ചറിവിന്റെയും സ്ഫുരണങ്ങള്‍ ദൃശ്യമായിരുന്നു.തന്റെ നഷ്ടങ്ങള്‍ക്കുമേല്‍ പറന്നുയരാന്‍ പ്രാപ്തനാക്കിയ വിശ്വാസത്തെ സഹജീവികള്‍ക്കു കൈമാറി തേജസ്‌ വര്‍ക്കിയെന്ന ‘മാലാഖ’ പ്രയാണം തുടരുന്നു.

കൊച്ചുമകളുടെ ഭാവി മാത്രം സ്വപ്നം കണ്ടു ആമിനയുടെ ചിരിക്കൊപ്പം കൂടെചിരിക്കാന്‍ വിധിക്കപ്പെട്ട ഉപ്പൂപ്പയും,ആകാംഷയോടെ ഗപ്പിയെ നോക്കി മന്ദഹസിക്കുന്ന ആമിനയും,മാളുവിനു സമ്മാനം നല്‍കി പുഞ്ചിരിക്കുന്ന, ഔചിത്യമേറെയുള്ള കഥാപാത്രമായ ചിന്നപ്പനും,തരികിടകള്‍ ആവോളമുണ്ടെങ്കിലും ഗപ്പിയുടെ സന്തോഷത്തിനു നിറപുഞ്ചിരി സമ്മാനമായ്‌ നല്‍കുന്ന ലാലിച്ചനും വ്യത്യസ്തമായ മനുഷ്യകുലത്തിന്റെ വകതാക്കളാകുന്നു.പരിമിതികളില്‍ നിന്നുഴറുമ്പോഴും നഷ്ടമാകാത്ത ഒന്നിലധികം മാനുഷികമൂല്യങ്ങള്‍ക്ക് അടിവരനല്‍കി ‘ഗപ്പി’യെന്ന ചിത്രം അവസാനിക്കുമ്പോള്‍ പ്രേക്ഷകന്‍ ബാക്കിവയ്ക്കുന്ന നിറപുഞ്ചിരി തന്നെയാണ് ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരവും.പ്രതീക്ഷകള്‍ നഷ്ടപ്പെടുത്താനുള്ളതല്ലെന്ന ആഹ്വാനത്തോടെ അവസാനിക്കുന്ന ‘ഗപ്പി’ ഒരോര്‍മ്മപെടുത്തലാണ്,ശാശ്വതമായൊരന്ത്യം കാത്തു കിടക്കുന്ന നാമെന്ന സൃഷ്ടികള്‍ നേടിയെടുത്തെന്നവകാശപ്പെടുന്ന അംഗീകാരങ്ങള്‍ക്കൊപ്പം നാം മറന്നുപോകുന്ന അല്ലെങ്കില്‍ അവഗണിക്കുന്ന,മനുഷ്യനെ പരിപൂര്‍ണനാക്കുന്ന,ചില മൂല്യങ്ങളോടുള്ള ഒരോര്‍മപ്പെടുത്തല്‍

(കൂടുതൽ വായനയ്ക്ക് ചുവടെയുള്ള ഹാഷ് ടാഗ് ഉപയോഗിക്കുകയോ ബ്ലോഗ് സന്ദർശിക്കുകയോ ചെയ്യാം)
     

No comments:

Post a Comment